Quantcast
MediaOne Logo

കെ. നജാത്തുല്ല

Published: 22 Dec 2022 6:48 AM GMT

അര്‍ജന്റീന ആരാധകര്‍ കൂറുമാറും; കട്ടൗട്ടുകള്‍ ദാരിജ സംസാരിക്കും

കളിതീര്‍ന്ന് സങ്കടപ്പെട്ടിരിക്കുന്ന എംബാപ്പെയുടെ അടുത്തേക്ക് ആശ്വാസവുമായി മെസിയെത്തുന്ന മനോഹര ദൃശ്യം കാണാന്‍ എത്രയെത്ര അര്‍ജന്റീന/മെസി ഫാനുകളാണ് ടി.വിക്ക് മുമ്പില്‍ കൊതിച്ചിരുന്നത്. 2022 വേള്‍ഡ് കപ്പിലെ ഏറ്റവും സുന്ദരമായൊരു ദൃശ്യം എന്തുകൊണ്ടുണ്ടായില്ല എന്നതിനുള്ള ഉത്തരമാണ് വിജയാരവങ്ങള്‍ക്കിടയില്‍ അര്‍ജന്റീന താരങ്ങള്‍ പ്രകടിപ്പിച്ചത്.

അര്‍ജന്റീന ആരാധകര്‍ കൂറുമാറും; കട്ടൗട്ടുകള്‍ ദാരിജ സംസാരിക്കും
X

2026 ലോകകപ്പ് ഫുട്‌ബോളിന് ആരവമുയരുമ്പോള്‍ കേരളത്തില്‍ മൊറോക്കോ ടീമിന്റ കൂടെ നില്‍ക്കാനും അഷ്റഫ് ഹകീമിയുടെ കട്ടൗട്ടുകള്‍ വെക്കാനും വലിയൊരു വിഭാഗമാളുകളുണ്ടാകുമെന്നുറപ്പാണ്. അര്‍ജന്റീന ജേതാക്കളായെങ്കിലും ഇത്തവണ ആ ടീമിന്റെ ദീര്‍ഘനിശ്വാസങ്ങളില്‍ കൂടെ നിന്ന മലയാളികളില്‍ നല്ലൊരു ശതമാനവും വരും വര്‍ഷങ്ങളില്‍ അവര്‍ക്കൊപ്പമുണ്ടാകില്ലെന്നതും അതുപോലെ തന്നെ നിശ്ചയമുള്ള കാര്യമാണ്. രണ്ടിനും വ്യത്യസ്തമായ രണ്ട് കാരണങ്ങളാണെങ്കിലും അവ തമ്മില്‍ പൊതുവായ ചില കാര്യങ്ങള്‍ പങ്ക് വെക്കുന്നുണ്ട്.

കളിയാരാധകര്‍ ഇത്രയും കാലം അര്‍ജന്റീനയുടെ പക്ഷം ചേരുന്നത് അവര്‍ കപ്പടിക്കുമെന്ന പ്രതീക്ഷയിലായിരുന്നില്ല, അവര്‍ കപ്പടിക്കട്ടെ എന്ന ആഗ്രഹത്തിലാണ്. 1986 ന് ശേഷം ഒരു ലോകകപ്പും നേടിയിട്ടില്ലാത്ത ടീമാണ് അര്‍ജന്റീന. എന്ന് പറഞ്ഞാല്‍ കേരളം ടെലിവിഷനില്‍ വേള്‍ഡ് കപ്പ് കാണാന്‍ തുടങ്ങിയത് മുതല്‍ അര്‍ജന്റീന കപ്പ് നേടിയിട്ടില്ല. പരാജയപ്പെടുന്നവര്‍ക്കും പരിഹസിക്കപ്പെടുന്നവര്‍ക്കും കൂടെ ഐക്യപ്പെട്ടുനില്‍ക്കുക എന്നതിലെ വിമോചന പരതയാണ് അതിന് കാരണം. സ്പാനിഷ് അധിനിവേശത്തിന് വിധേയമായ നാടാണ് അര്‍ജന്റീന. ഇങ്ങനെ നിന്ദിക്കപ്പെട്ടതിന്റെ ഒരു ചരിത്രം മലബാറിനുണ്ട്. മലബാര്‍ കലാപത്തോടെ എം.എസ്.പിയോട് പിണങ്ങിയ അവര്‍, ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന കാല്‍പന്തിനെ ജീവിതത്തില്‍ നിന്ന് മാറ്റി നിര്‍ത്തിയതാണ് ആ ചരിത്രം. ഇങ്ങനെ, പ്രതിരോധമായി, വിമോചനപ്പോരാട്ടമായി ചരിത്രത്തില്‍ രൂപപെട്ട രക്തം കളിയാരവത്തില്‍ ധമനികളെ ചൂടുപിടിപ്പിക്കുമ്പോള്‍ കൂടിയാണ് അവര്‍ അര്‍ജന്റീനന്‍ ആരാധകരാവുന്നത്. കളി നിലവാരത്തിലും വിജയസാധ്യതയിലുമെല്ലാം അവരേക്കാള്‍ മുമ്പന്‍മാര്‍ പല യൂറോപ്യന്‍ ടീമുകളായിരുന്നിട്ടും അര്‍ജന്റീനക്ക് വിപുലമായ ആരാധക വൃന്ദം ഉണ്ടാകുന്നതിന്റെ കാര്യമിതാണ്. പാശ്ചാത്യന്‍ കേന്ദ്രീകൃത ലോകവ്യവസ്ഥയിലെ അപര ജനതയോട്, ഫുട്ബാളിലൂടെ ഐക്യപ്പെടാന്‍ അവര്‍ ശ്രമിക്കുന്നു. ഫുട്‌ബോള്‍ ദൈവം എന്ന നിലവിട്ട് മറഡോണയെ വളര്‍ത്തിയതും ഈ നിലപാട് കൊണ്ടാണ്. അയാള്‍ മരുന്നുപയോഗിച്ചു, അച്ചടക്കമില്ലായ്മ കാണിച്ചു എന്നതെല്ലാം വിസ്മരിക്കാന്‍ ഹൃദയം കൊണ്ട് ഞാനൊരു ഫലസ്തീനിയാണെന്ന പ്രസ്താവന അവര്‍ക്ക് വേണ്ടുവോളമായിരുന്നു. അത്തരമൊരു അധിനിവേശ, സാമ്രാജ്യത്ത വിരുദ്ധത മെസിയിലും കൂട്ടരിലും അവര്‍ പ്രതീക്ഷിച്ചു.

ജേതാക്കളായതോടെ അര്‍ജന്റീന അവരുടെ തനിനിറം പുറത്തുകാണിച്ചിരിക്കുന്നു. ഫുട്‌ബോളില്‍ രാഷ്ട്രീയം കലര്‍ത്തരുത് എന്ന് നിര്‍ദേശിച്ചവരുടെ കൂടെയല്ല, തങ്ങള്‍ക്ക് കൃത്യമായ രാഷ്ട്രീയമുണ്ടെന്ന് ആ ടീമിന്റെ ആഹ്ലാദങ്ങള്‍ പറഞ്ഞു തരുന്നുണ്ട്. അമേരിക്കയെ ചോരക്കൊതിയനെന്ന് വിശേഷിപ്പിച്ച, 1986 ല്‍ കപ്പ് നേടിക്കൊടുത്ത മറഡോണയുടെ കൂടെയല്ല 2022 ലെ വിജയികളായ ഞങ്ങളെന്ന് അവര്‍ പ്രഖ്യാപിക്കുകയാണ് എമിലിയാനോ മാര്‍ട്ടിനസിനൊപ്പമുള്ള ആ ചിത്രം.

പക്ഷെ, ഇപ്പോള്‍ അര്‍ജന്റീന ജേതാക്കളായിരിക്കുന്നു, ലോക ജേതാക്കള്‍. അവര്‍ക്ക് കളി മികവുണ്ട്. വരും ലോകകപ്പുകളില്‍ ജയപ്രവചനങ്ങളില്‍ അവരുടെ സ്ഥാനം മുന്നേയുണ്ടാകും. കളിമികവുകൊണ്ട് മാത്രം ആരാധകര്‍ ഇനി അര്‍ജന്റീന പക്ഷത്ത് പിടിച്ച് നില്‍ക്കില്ല. ജേതാക്കളായതോടെ അര്‍ജന്റീന അവരുടെ തനിനിറം പുറത്തുകാണിച്ചിരിക്കുന്നു. ഫുട്‌ബോളില്‍ രാഷ്ട്രീയം കലര്‍ത്തരുത് എന്ന് നിര്‍ദേശിച്ചവരുടെ കൂടെയല്ല, തങ്ങള്‍ക്ക് കൃത്യമായ രാഷ്ട്രീയമുണ്ടെന്ന് ആ ടീമിന്റെ ആഹ്ലാദങ്ങള്‍ പറഞ്ഞു തരുന്നുണ്ട്. അമേരിക്കയെ ചോരക്കൊതിയനെന്ന് വിശേഷിപ്പിച്ച, 1986 ല്‍ കപ്പ് നേടിക്കൊടുത്ത മറഡോണയുടെ കൂടെയല്ല 2022 ലെ വിജയികളായ ഞങ്ങളെന്ന് അവര്‍ പ്രഖ്യാപിക്കുകയാണ് എമിലിയാനോ മാര്‍ട്ടിനസിനൊപ്പമുള്ള ആ ചിത്രം. (ഈ വിജയാഹ്ലാദത്തിന് മുമ്പേ കളിദൈവത്തെ യഥാര്‍ഥ ദൈവം തിരിച്ചുവിളിച്ചു). തോറ്റവനെ ആദരിക്കാനവര്‍ക്ക് കഴിഞ്ഞില്ല. പകരം വംശവെറിയുടെ ബലത്തില്‍ അവഹേളിക്കപ്പെടുകയാണ് കിലിയന്‍ എംബാപ്പെ. കുടിയേറ്റ കാലത്ത് കൊണ്ടുവന്നതൊന്നും തിരിച്ചുപോയപ്പോള്‍ സ്പെയിന്‍ തിരിച്ചെടുത്തില്ല എന്നാണ് ഈ ചിത്രം പറഞ്ഞുവെക്കുന്നത്. ഫുട്ബോള്‍ ലോകത്തെയാകെ ഒന്നിപ്പിക്കുന്നു എന്ന മുദ്രാവാക്യത്തിന് എതിര്‍ദിശയിലാണ് അര്‍ജന്റീനിയന്‍ അഹ്ലാദം സഞ്ചരിച്ചത്. നിശ്ചിത ടൈമിനും എക്സ്ട്രാ ടൈമിനും ശേഷം ടൈ ബ്രേക്കറിലാണ് തങ്ങളെപ്പോലെ നിരവധി കളികള്‍ കടന്നെത്തിയ ഫ്രാന്‍സിന്റെ കളിയെ തങ്ങള്‍ പരാജയപ്പെടുത്തിയതെന്ന കാര്യം അവര്‍ വിസ്മരിക്കുന്നു.


അല്ലെങ്കിലും, കളിതീര്‍ന്ന് സങ്കടപ്പെട്ടിരിക്കുന്ന എംബാപ്പെയുടെ അടുത്തേക്ക് ആശ്വാസവുമായി മെസിയെത്തുന്ന മനോഹര ദൃശ്യം കാണാന്‍ എത്രയെത്ര അര്‍ജന്റീന/മെസി ഫാനുകളാണ് ടി.വിക്ക് മുമ്പില്‍ കൊതിച്ചിരുന്നത്. 2022 വേള്‍ഡ് കപ്പിലെ ഏറ്റവും സുന്ദരമായൊരു ദൃശ്യം എന്തുകൊണ്ടുണ്ടായില്ല എന്നതിനുള്ള ഉത്തരമാണ് വിജയാരവങ്ങള്‍ക്കിടയില്‍ അര്‍ജന്റീനന്‍ താരങ്ങള്‍ താരങ്ങള്‍ പ്രകടിപ്പിച്ചത്.


ഫുട്ബാളിലും തങ്ങള്‍ പരാജയപ്പെടുത്തിയത് കറുത്തവനായ എംബാപ്പെയെയാണ് എന്നാ ചിത്രം വിളിച്ചു പറയുന്നു. മിശിഹായെന്നും ടീമിന് വേണ്ടി ഫൗള്‍ പോലും കളിക്കാത്തവനെന്നും വിശേഷിപ്പിക്കപ്പെടുന്ന ലയണല്‍ മെസി എത്ര അഭിമാനപൂര്‍വമാണ് ആ ചിത്രത്തില്‍ നില്‍ക്കുന്നത്. അതും മാനവികമായ നിലപാടുകൊണ്ട് ശ്രദ്ധേയരായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, മുഹമ്മദ് സലാഹ്, കിലിയന്‍ എംബാപ്പേ, ഹകീം സിയേഷ് തുടങ്ങിയ താരങ്ങള്‍ ഉണ്ടായിരിക്കെ.

കറുത്ത വംശജരില്ലാത്ത ഒരു യൂറോപ്യന്‍ ടീമും ഇന്നില്ല. കുടിയേറ്റക്കാരെ സ്വീകരിക്കുന്നതുപോലെ തന്നെ, അവരുടെ ടീമുകള്‍ കറുത്ത വംശജരെ ടീമിലുള്‍പ്പെടുത്തുന്നതിലും അവരുടെ മികവില്‍ കളി ജയിക്കുന്നതിലും യൂറോപിന് ഇന്ന് വിരോധമില്ല. അങ്ങനെയുള്ളൊരു കാലത്താണ് ഒരു കറുത്തവന്‍ പോലുമില്ലാതെ അര്‍ജന്റീന ടീം ഖത്തറിലെത്തുന്നത്. യൂറോപ്പ് പോലും ഏറെ മാറിയപ്പോള്‍ യൂറോപ്പ് കുടിയേറിയ ലാറ്റിനമേരിക്ക വര്‍ണവെറിയിലും മൃഗീയതയിലും പഴയ യൂറോപ്പായി തുടരുന്നു. അക്കാര്യത്തിലൊക്കെ ഒരുപടി മുന്നില്‍ നില്‍ക്കുന്ന സ്പെയിനാണല്ലോ ലാറ്റിനമേരിക്കയില്‍ അധിനിവേശം നടത്തിയത്.


അപ്പോള്‍, കേരളത്തിലെ അര്‍ജന്റീന ആരാധകരില്‍ നല്ലൊരു ഭാഗത്തിന് കൂടുമാറണം. കളിയോടൊപ്പം രാഷ്ട്രീയവുമുള്ള അവര്‍ ഇനി എവിടെ കുടിയേറും? ആ അഭയാര്‍ഥികളെ ആരാണിനി സ്വീകരിക്കുക? ബദ്ധവൈരികളായ ബ്രസീല്‍ കൂടാരത്തിലേക്ക് അത്രയെളുപ്പം അവര്‍ സ്വാഗതം ചെയ്യപ്പെടില്ല. കയറിച്ചെല്ലാനുമാവില്ല. ലാറ്റിനമേരിക്കയിലെ ഏറ്റവും വലിയ വര്‍ണവെറിയന്‍മാരാണ് അര്‍ജന്റീന. ബ്രസീല്‍ ജനതയെ കാട്ടുമാക്കാന്‍മാരെന്നും അപരിഷ്‌കൃതരെന്നും വംശീയമായി ചാപ്പകുത്തിയ അര്‍ജന്റീനയെ പിന്തുണച്ചവരാണവര്‍.

അര്‍ജന്റീന ഫാനുകള്‍ യൂറോപ്യന്‍ ടീമുകള്‍ക്ക് പിറകേ പോകാന്‍ ന്യായമില്ല, സാധ്യതയുമില്ല. അവര്‍ക്ക് കയറി നില്‍ക്കാന്‍ പറ്റിയ മികച്ച ഇടമാണ് മൊറോക്കോ. മൊറോക്കോ പക്ഷം ചേരാന്‍ ഒരു ഫുട്ബോള്‍ പ്രേമിക്ക് നേരിടേണ്ട എല്ലാ പ്രതിബന്ധങ്ങളെയും ഖത്തര്‍ ലോകകപ്പ് നീക്കിതന്നിട്ടുണ്ട്. കേവല ഫുട്ബോള്‍ പ്രേമിക്കും കളിപ്പന്ത് പ്രണയത്തോടൊപ്പം നിലപാടും ഒന്നിച്ച് നയിക്കുന്നവര്‍ക്കും കൂടുകൂട്ടാനുള്ള വേണ്ടത്ര ന്യായങ്ങള്‍ മൊറോകോയും ഉണ്ടാക്കിയിട്ടുണ്ട്. യൂറോപ്യര്‍, അവര്‍ക്ക് കളിക്കാനും അവര്‍ക്ക് ജയിക്കാനും വേണ്ടി ഉണ്ടാക്കിയ കളിയിലും കളിക്കളത്തിലും കയറിക്കളിച്ച് വലിയ നേട്ടങ്ങളുണ്ടാക്കുന്നു മൊറോക്കൊ. പല വമ്പന്‍മാരെയും മലര്‍ത്തിയടിക്കുകയും സെമിഫൈനല്‍ വരെ എത്തുകയും നാലാം സ്ഥാനക്കാരാവുകയും ചെയ്തു, ഒരു ആഫ്രിക്കന്‍, മുസ്‌ലിം രാജ്യം എന്നത് തന്നെ വിസ്മയിപ്പിക്കുന്ന കാര്യമാണ്. 36 വര്‍ഷത്തിലധികം മൊറോക്കൊ കപ്പെടുക്കട്ടെ എന്ന മോഹത്താല്‍ പിറകെ കൂടാന്‍ ഈ ന്യായങ്ങള്‍ തന്നെ ധാരാളം.


പാശ്ചാത്യന്‍ ആഖ്യാനത്തില്‍ അപരസ്ഥാനത്ത് നില്‍ക്കുന്ന ആഫ്രിക്കന്‍, കോളനി, മുസ്‌ലിം എന്നീ മൂന്ന് ഐഡന്റിറ്റികളാണ് മൊറോക്കോയ്ക്കുള്ളത്. അവിടത്തെ ടീമുകളെയും താരങ്ങളെയും മുന്‍നിര്‍ത്തി കേരളത്തിലെ ആരാധകര്‍ക്ക് ഈ മൂന്ന് സ്വത്വങ്ങളോടും ഐക്യപ്പെടാനാവും. കൊളോണിയല്‍ അപരവല്‍ക്കരണത്തിന് വിധേയമായ ആഫ്രിക്കന്‍ നാടുകളുടെ ഉയിരെടുപ്പാണ് മൊറോക്കോയുടെ വിജയം. അവരെയും അധിനിവേശം ചെയ്ത സ്പെയിനിന്റെ സംസ്‌കൃതിയെ ഏറ്റെടുക്കുകയല്ല മൊറോക്കോ ചെയ്തത്. 1975 ല്‍ ഗ്രീന്‍ മാര്‍ച്ചിലൂടെ സ്പെയിനിന്റെ രാഷ്ട്രീയാധികാരത്തെ മാത്രമല്ല, സ്പെയിന്‍ മുന്നോട്ട് വെച്ച സംസ്‌കാരത്തെ കൂടിയാണ് മൊറോക്കോ കെട്ടുകെട്ടിച്ചത്. അതിനാലാണ് തോറ്റവന്റെ രൂപമുണ്ടാക്കി അവഹേളിക്കുന്നതിന് പകരം സാഷ്ടാംഗം പ്രണമിക്കാന്‍ അവര്‍ക്ക് സാധിക്കുന്നത്. കളിയെ കളിയായി ചുരുക്കുക മാത്രമല്ല, അതില്‍ രാഷ്ട്രീയത്തോടൊപ്പം ആത്മീയതയെയും ചേര്‍ത്തു വെക്കുകയാണ് വലീദ് റെഗ്റാഗ്വിയും ടീമംഗങ്ങളും. അഷ്റഫ് ഹകീമിക്ക് മാതാവിനെ ചുംബിക്കാനാവുന്നതും മറ്റൊന്നു കൊണ്ടല്ല. അധിനിവിഷ്ട, മുസ്‌ലിം ജനതകളുടെ ആഗ്രഹാഭിലാഷങ്ങളെയും ആഹ്ലാദ, സങ്കട, സംത്രാസങ്ങളെയും പ്രതിനിധീകരിക്കുന്ന ടീം ജയിക്കട്ടെ എന്നാഗ്രഹിക്കുമ്പോള്‍ കേരളത്തിലെ ആരാധകര്‍ അറിഞ്ഞും അറിയാതെയും ബോധത്തിലും അബോധത്തിലും മനുഷ്യരുടെ വിമോചന പ്രതീക്ഷകള്‍ക്കൊപ്പം അണിചേരുകയാണ്.


യൂറോപ്യന്‍, ലാറ്റിനമേരിക്കന്‍ ടീമുകളേക്കാളും മൊറോക്കോ പോലുള്ള ആഫ്രിക്കന്‍/മുസ്‌ലിം ടീമുകള്‍ താമസിയാതെ കേരളത്തില്‍ ജനപ്രിയമാകും. എതിര്‍ ഫാനുകള്‍ക്ക് നേരെയുള്ള വെല്ലുവിളികള്‍ക്കും തെറി വാക്കുകള്‍ക്കും പകരമായി ദാരിജ (മൊറോക്കോയിലെ സംസാരഭാഷ) പദങ്ങള്‍ ഫാന്‍ ബോര്‍ഡുകളിലും കട്ടൗട്ടുകളിലും പ്രത്യക്ഷപ്പെടുകയും ചെയ്യും.




TAGS :