Quantcast
MediaOne Logo

ഡോ. ബിനോജ് നായര്‍

Published: 25 Nov 2022 1:57 AM GMT

ഇഷ്ടമില്ലാത്ത ഖത്തര്‍ തൊട്ടതെല്ലാം കുറ്റം

ദക്ഷിണ ആഫ്രിക്ക, ബ്രസീല്‍, റഷ്യ, ഇപ്പോള്‍ ഖത്തര്‍ എന്നിങ്ങനെ ഒരു കാലത്ത് കുത്തകയായി കൊണ്ടുനടന്നിരുന്ന വിശേഷാവകാശങ്ങള്‍ തങ്ങളുടെ കൈപ്പിടിയില്‍ നിന്ന് തുടര്‍ച്ചയായി വഴുതിപ്പോകുന്നത് പാശ്ചാത്യ ശക്തികള്‍ക്ക് സഹിക്കാവുന്നതില്‍ അപ്പുറമാണ്. മുന്‍പെന്നത്തേക്കാള്‍ വ്യത്യസ്തമായ ഈ സാഹചര്യവുമായി പൊരുത്തപ്പെടാനുള്ള സ്‌പോര്‍ട്‌സ് അധികാരികള്‍, രാഷ്ട്രീയ നേതൃത്വങ്ങള്‍, മാധ്യമങ്ങള്‍, വാണിജ്യ കേന്ദ്രങ്ങള്‍ തുടങ്ങിയവരുടെ വൈമുഖ്യത്തിന്റെ പ്രതിഫലനമായി ഖത്തറിനോടുള്ള ഈ ശത്രുതാ മനോഭാവത്തെ വ്യാഖ്യാനിക്കാവുന്നതാണ്. ഇതോടൊപ്പം തന്നെ ഒരു ഇസ്‌ലാമിക രാജ്യത്തിലേക്ക് ചെന്ന് ചേര്‍ന്ന സൗഭാഗ്യത്തോട് പാശ്ചാത്യ യാഥാസ്ഥിതികതക്കുള്ള അസൂയയും അസ്വസ്ഥതയും കൂടി ഖത്തര്‍ എന്ന രാജ്യം നാല് പാട് നിന്നും നേരിടുന്ന ഈ Mass Auditing നു പിന്നിലെ പ്രേരകശക്തിയായി കാണേണ്ടതാണ്. | TheFourthEye

ഇഷ്ടമില്ലാത്ത ഖത്തര്‍ തൊട്ടതെല്ലാം കുറ്റം
X

2022 ലെ സോക്കര്‍ ലോകകപ്പ് ഖത്തറിലേക്ക് എന്ന വാര്‍ത്ത വന്നതേ പുരോഗമനകേസരികള്‍ വാളുയര്‍ത്തിയതാണ്. ചതി, അഴിമതി, വോട്ട് മറിക്കല്‍, വാണിജ്യമേഖലയിലെ സ്വാധീനം എന്നിവയെല്ലാം ഉപയോഗിച്ച് ഖത്തര്‍ വഴിവിട്ട് സമ്പാദിച്ച നേട്ടം എന്ന് മിക്ക പാശ്ചാത്യമാധ്യമങ്ങളും വിമര്‍ശനമുയര്‍ത്തി. ഫിഫയുടെ തലപ്പത്തുള്ളവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഖത്തര്‍ സര്‍ക്കാര്‍ പണമൊഴുക്കി എന്ന് നിരീക്ഷകര്‍ പറഞ്ഞു പരത്തി. ഇതും അനുബന്ധ വിവാദങ്ങളും കൊഴുത്തതോടെ അന്നത്തെ ഫിഫ അധ്യക്ഷന്‍ സെപ്പ് ബ്ലാറ്ററിന് സ്ഥാനം വരെ നഷ്ടമായി.

അപ്പോള്‍ ഖത്തറുമായി പാശ്ചാത്യ പുരോഗമന ലോബികളുടെ പ്രശ്‌നമെന്താണ് എന്ന് ഒന്ന് പരിശോധിക്കാം. ആദ്യമായി അവര്‍ പുറമെക്ക് പറയുന്ന പ്രശ്‌നങ്ങളും അവയുടെ നിജസ്ഥിതിയും ചര്‍ച്ച ചെയ്യാം. ഒന്നാമത്തെ ആരോപണം വേണ്ടത്ര സൗകര്യങ്ങള്‍ ഇല്ലാത്ത ഖത്തര്‍ പെട്ടെന്ന് സ്റ്റേഡിയങ്ങളും റോഡുകളുമെല്ലാം തയ്യാറാക്കിയപ്പോള്‍ അതില്‍ ബലിയാടാവേണ്ടി വന്ന മൂന്നാം ലോകരാഷ്ട്രങ്ങളിലെ തൊഴിലാളികളുടെ മനുഷ്യാവകാശ ലംഘനങ്ങളാണ്.

The Guardian നിരത്തുന്ന കണക്കുകള്‍ പ്രകാരം കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഖത്തറില്‍ ആകെ മരണപ്പെട്ട തൊഴിലാളികളുടെ എണ്ണം 6500 വരുമത്രെ. ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാള്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ബ്ലൂ കോളര്‍ തൊഴിലാളികളാണ് ഇവര്‍. എന്നാല്‍, ചില മാധ്യമകുതന്ത്രക്കാര്‍ പറഞ്ഞു പരത്തുന്നത് പോലെ ഇപ്പറഞ്ഞവരെല്ലാം ധൃതിപ്പെട്ട് സ്റ്റേഡിയം നിര്‍മിക്കുന്നതിനിടെ ആവശ്യത്തിന് സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാത്തതിനാല്‍ അതിന് മുകളില്‍ നിന്ന് വീണ് മരിച്ചതല്ല. ഇവരില്‍ തന്നെ The Guardian ന്റെ തന്നെ കണക്കുകള്‍ പ്രകാരം ലോകകപ്പ് സ്റ്റേഡിയം നിര്‍മാണവുമായി ബന്ധപ്പെട്ട് പണിയെടുത്തിരുന്നവര്‍ വെറും 37 പേരാണ്. അതില്‍ 34 പേര്‍ മരണപ്പെട്ടത് തൊഴിലുമായി ബന്ധപ്പെട്ട കാരണങ്ങളാല്‍ അല്ല.

ലോകകപ്പ് നടത്താനുള്ള അവകാശം കരസ്ഥമാക്കിയതിന് ശേഷം ദ്രുതഗതിയില്‍ ഏഴോളം വമ്പന്‍ സ്റ്റേഡിയങ്ങളും നൂറോളം ഹോട്ടലുകളും മെച്ചപ്പെട്ട ഗതാഗത സൗകര്യങ്ങളും അതിവിശാലമായ ദോഹ വിമാനത്താവളവുമെല്ലാം വളരെക്കുറഞ്ഞ കാലയളവിനുള്ളില്‍ തന്നെ ഖത്തര്‍ പണിതൊരുക്കി എന്നത് വാസ്തവം തന്നെ. അതിനായി ഇന്ത്യയുള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ നിന്ന് ആയിരക്കണക്കിന് തൊഴിലാളികളെ റിക്രൂട്ട് ചെയ്തിരുന്നു എന്നതും സത്യം. അതില്‍ ചിലര്‍ ഈ കാലയളവിനുള്ളില്‍ വിവിധകാരണങ്ങളാല്‍ മരണപ്പെട്ടു എന്നതും നിരാകരിക്കാനാവില്ല.

പക്ഷേ, ഖത്തറിനെതിരെ തൊഴില്‍ ചൂഷണ ആരോപണങ്ങള്‍ ഉന്നയിക്കുന്ന മാധ്യമങ്ങള്‍ വീശിയടിക്കുന്നത് പോലെ മോശം തൊഴില്‍ സാഹചര്യങ്ങള്‍ മൂലം 6500 തൊഴിലാളികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു എന്ന വാദം അടിസ്ഥാനരഹിതവും ദുരുപദിഷ്ടിതവുമാണ്. ഇത്തരം കള്ളക്കണക്കുകള്‍ നിരത്തുന്ന വെബ്സൈറ്റുകള്‍ ഒന്നും തന്നെ വാര്‍ത്തയുടെ അടിസ്ഥാനം വെളിപ്പെടുത്തുന്നില്ല എന്നതില്‍ നിന്ന് തന്നെ ഇതിനെ കിംവദന്തിയായി മാത്രം കണ്ടാല്‍ മതി എന്ന് വ്യക്തം. എന്നാല്‍, ഈ വാര്‍ത്തയുടെ ഉറവിടം തേടിയുള്ള യാത്ര ചെന്നെത്തുന്നത് ബ്രിട്ടീഷ് ദിനപത്രമായ The Guardian പുറത്തു വിട്ട ഒരു കണക്കിലാണ്. അപ്പോള്‍ ഫുട്‌ബോളിനെ വെല്ലുന്ന ചില കളികള്‍ കണക്കുകളില്‍ പ്രയോഗിച്ച് ചില മാധ്യമങ്ങള്‍ വായനക്കാരെ ബോധപൂര്‍വം തെറ്റിദ്ധരിപ്പിക്കുന്നത് നമുക്ക് കാണാന്‍ സാധിക്കും.


The Guardian നിരത്തുന്ന കണക്കുകള്‍ പ്രകാരം കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഖത്തറില്‍ ആകെ മരണപ്പെട്ട തൊഴിലാളികളുടെ എണ്ണം 6500 വരുമത്രെ. ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാള്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ബ്ലൂ കോളര്‍ തൊഴിലാളികളാണ് ഇവര്‍. എന്നാല്‍, ചില മാധ്യമകുതന്ത്രക്കാര്‍ പറഞ്ഞു പരത്തുന്നത് പോലെ ഇപ്പറഞ്ഞവരെല്ലാം ധൃതിപ്പെട്ട് സ്റ്റേഡിയം നിര്‍മിക്കുന്നതിനിടെ ആവശ്യത്തിന് സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാത്തതിനാല്‍ അതിന് മുകളില്‍ നിന്ന് വീണ് മരിച്ചതല്ല. ഇവരില്‍ തന്നെ The Guardian ന്റെ തന്നെ കണക്കുകള്‍ പ്രകാരം ലോകകപ്പ് സ്റ്റേഡിയം നിര്‍മാണവുമായി ബന്ധപ്പെട്ട് പണിയെടുത്തിരുന്നവര്‍ വെറും 37 പേരാണ്. അതില്‍ 34 പേര്‍ മരണപ്പെട്ടത് തൊഴിലുമായി ബന്ധപ്പെട്ട കാരണങ്ങളാല്‍ അല്ല. അതായത്, ലോകകപ്പ് സ്റ്റേഡിയം നിര്‍മാണത്തിനിടെ കഴിഞ്ഞ 10 വര്‍ഷക്കാലത്ത് ഖത്തറില്‍ മരണപ്പെട്ട തൊഴിലാളികളുടെ എണ്ണം വെറും മൂന്നേ മൂന്ന് മാത്രം!


ഇനി, ലോകകപ്പുമായി ബന്ധപ്പെട്ട മറ്റ് അനുബന്ധ മേഖലകളില്‍ പ്രവര്‍ത്തിച്ചിരുന്നവരുടെ മരണസംഖ്യ കൂടി പരിശോധിക്കാം. റോഡ് നിര്‍മാണം, വിമാനത്താവളം, ഹോട്ടല്‍ സൗകര്യങ്ങള്‍, വൈദ്യുതി-ജല വിതരണം തുടങ്ങി സമസ്ത മേഖലകളില്‍ പണിയെടുക്കുന്നവരെയും കൂടി ചേര്‍ത്താലും മരണസംഖ്യ ആകെ മരിച്ച 6500 എന്നതിന്റെ പത്തു ശതമാനത്തില്‍ കൂടില്ല. ഇക്കാര്യം The Guard-i-an മനഃപൂര്‍വം മറച്ചു പിടിച്ചു എന്ന് തന്നെ വേണം അനുമാനിക്കാന്‍. ഇപ്പറയുന്ന 650ന് അടുത്ത് വരുന്ന മരണസംഖ്യയില്‍ ബ്ലൂ കോളര്‍ തൊഴിലാളികള്‍ മാത്രമല്ല ഉള്ളത് എന്നതും പ്രധാനമാണ്. അമേരിക്ക, ക്യാനഡ, യു.കെ, ആസ്ത്രേലിയ, ജര്‍മ്മനി തുടങ്ങിയ സാമ്പത്തികമായി മുന്നില്‍ നില്‍ക്കുന്ന രാജ്യങ്ങളില്‍ നിന്നുള്ള വൈറ്റ് കോളര്‍ ജോലിക്കാരും ഇതില്‍ പെടും. തൊഴില്‍പരമായ തങ്ങളുടെ അവകാശങ്ങള്‍, അവ നിഷേധിക്കപ്പെട്ടാല്‍ തേടേണ്ട പോംവഴികള്‍ എന്നിവയെപ്പറ്റി നല്ല ബോധ്യമുള്ള ഇക്കൂട്ടര്‍ക്ക് ഏതായാലും ഖത്തറിലെ തൊഴില്‍ ചൂഷണം മൂലം ജീവന്‍ നഷ്ടപ്പെട്ടതല്ല എന്നുറപ്പ്. ഏതായാലും ഇന്ത്യയേക്കാള്‍ മെച്ചപ്പെട്ട തൊഴില്‍ സാഹചര്യങ്ങള്‍ ഉള്ളപ്പോഴും വേതന നിരക്കിലും നിയമം നടപ്പാക്കുന്നതിലും ശുഷ്‌കാന്തിയും കാലാനുസൃതമായ പരിഷ്‌കാരങ്ങളും ഉറപ്പു വരുത്തുന്ന രാജ്യമാണ് ഖത്തര്‍.

LGBT-Q സമൂഹത്തിന്റെ അവകാശങ്ങള്‍ അംഗീകരിക്കാത്ത ഖത്തര്‍ നിയമവ്യവസ്ഥ അതിനെ ഒരു ക്രിമിനല്‍ കുറ്റമായിക്കൂടി കാണുന്നു എന്നത് പാശ്ചാത്യ ലോകത്തിന്റെ മാത്രമല്ല പുരോഗമനജ്വരം ബാധിച്ച ചില ഇന്ത്യന്‍ പച്ചപ്പരിഷ്‌കാരികളുടെയും ഉറക്കം കെടുത്തുന്നതാണ്. ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്ക് വിവേചനം കൂടാതെ മാന്യമായി ജീവിക്കാനുള്ള സാഹചര്യം ഒരുങ്ങേണ്ടതുണ്ട് എന്നതില്‍ എനിക്ക് തര്‍ക്കമില്ല. എന്നാല്‍, LGBT-Q സമൂഹത്തോടുള്ള വിവേചനം ഖത്തര്‍ എന്ന രാജ്യത്തെ ബോയ്കോട്ട് ചെയ്യാന്‍ പര്യാപ്തമായ കാരണമാകുന്ന പാശ്ചാത്യ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് ഗര്‍ഭഛിദ്രത്തിന് സ്ത്രീകള്‍ക്കുള്ള അവകാശത്തെ ഹനിക്കുന്ന അമേരിക്കയോട് അയിത്തമില്ല എന്നതില്‍ എന്ത് ന്യായമാണുള്ളത്?

ഇനി അടുത്ത ആരോപണം. ജനസംഖ്യ തീരെക്കുറഞ്ഞ രാജ്യമായ ഖത്തര്‍ ഉദ്ഘാടന ചടങ്ങിന് സ്റ്റേഡിയം നിറച്ചത് ഇന്ത്യയില്‍ നിന്ന് ആളുകളെ വാടകക്ക് എടുത്തിട്ടാണ് പോലും. സംഘ്പരിവാറിന്റെ ഹാന്‍ഡിലുകളിലാണ് അത്യന്തം പരിഹാസ്യമായ ഈ കെട്ടുകഥ കാര്യമായി പ്രചരിക്കുന്നത്. ഇത് വെറും കള്ളക്കഥയാണെന്ന് തിരിച്ചറിയാന്‍ വെറും സാമാന്യബുദ്ധി മാത്രം മതിയാവും. ആയിരക്കണക്കിന് ആളികളെ വാടകക്ക് ഒരുക്കി ഖത്തറില്‍ എത്തിക്കാന്‍ ഏതായാലും ഏതെങ്കിലും ഏജന്‍സി കോണ്‍ട്രാക്ട് എടുക്കാതെ നിര്‍വാഹമില്ലല്ലോ. അങ്ങനെയെങ്കില്‍ ഏതാണ് ആ ഏജന്‍സി? മോദി സര്‍ക്കാരിന്റെ അറിവില്ലാതെ ഇപ്പറഞ്ഞ പതിനായിരങ്ങള്‍ ഇന്ത്യയില്‍ നിന്ന് ഖത്തറില്‍ എത്തിയിട്ടുണ്ടെങ്കില്‍ ഇനി ഒരൊറ്റ നിമിഷം ആ സര്‍ക്കാരിന് അധികാരത്തില്‍ തുടരാന്‍ അവകാശമില്ല. ഖത്തറിനോടുള്ള അടങ്ങാത്ത കലി മൂത്ത് ഇത്തരം ആനക്കള്ളങ്ങള്‍ പ്രചരിപ്പിക്കുമ്പോള്‍ അത് തങ്ങള്‍ക്ക് നേരെ തന്നെ തിരിയും എന്ന് സംഘ്പരിവാര്‍ ഇനിയെങ്കിലും തിരിച്ചറിയണം.


അടുത്ത ആരോപണം പഴഞ്ചന്‍ സന്മാര്‍ഗികതയില്‍ ഊന്നിയ ഖത്തറിന്റെ സാമൂഹിക മനസ്സ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും പുരോഗമനമൂല്യങ്ങളെ ഉള്‍ക്കൊള്ളുന്നില്ല എന്നതാണ്. LGBT-Q സമൂഹത്തിന്റെ അവകാശങ്ങള്‍ അംഗീകരിക്കാത്ത ഖത്തര്‍ നിയമവ്യവസ്ഥ അതിനെ ഒരു ക്രിമിനല്‍ കുറ്റമായിക്കൂടി കാണുന്നു എന്നത് പാശ്ചാത്യ ലോകത്തിന്റെ മാത്രമല്ല പുരോഗമനജ്വരം ബാധിച്ച ചില ഇന്ത്യന്‍ പച്ചപ്പരിഷ്‌കാരികളുടെയും ഉറക്കം കെടുത്തുന്നതാണ്. ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്ക് വിവേചനം കൂടാതെ മാന്യമായി ജീവിക്കാനുള്ള സാഹചര്യം ഒരുങ്ങേണ്ടതുണ്ട് എന്നതില്‍ എനിക്ക് തര്‍ക്കമില്ല. എന്നാല്‍, LGBT-Q സമൂഹത്തോടുള്ള വിവേചനം ഖത്തര്‍ എന്ന രാജ്യത്തെ ബോയ്കോട്ട് ചെയ്യാന്‍ പര്യാപ്തമായ കാരണമാകുന്ന പാശ്ചാത്യ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് ഗര്‍ഭഛിദ്രത്തിന് സ്ത്രീകള്‍ക്കുള്ള അവകാശത്തെ ഹനിക്കുന്ന അമേരിക്കയോട് അയിത്തമില്ല എന്നതില്‍ എന്ത് ന്യായമാണുള്ളത്?

അനിയന്ത്രിതമായ അവകാശങ്ങള്‍ പട്ടുമെത്ത വിരിയിക്കുന്ന പാശ്ചാത്യ സമൂഹത്തിന് ഖത്തറില്‍ ഒരല്‍പം ശ്വാസതടസ്സം നേരിടാനുള്ള സാധ്യത ഞാനും തള്ളിക്കളയുന്നില്ല. വഴിവിട്ട സ്ത്രീ-പുരുഷ ബന്ധങ്ങള്‍, പൊതുസ്ഥലങ്ങളില്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍, പരസ്യമായ അസഭ്യവര്‍ഷം, സ്ത്രീകളോട് അതിരുകടന്ന പെരുമാറ്റം, അനുവാദമില്ലാതെ ചിത്രങ്ങള്‍ പകര്‍ത്തുന്നത്, സ്വവര്‍ഗാനുരാഗം, ലൈംഗിക അരാജകത്വം തുടങ്ങിയവയെല്ലാം സ്വന്തം രാജ്യത്ത് ആവശ്യാനുസരണം പിന്തുടരുന്ന പാശ്ചാത്യരെ ഇക്കാര്യങ്ങളിലെല്ലാം ഖത്തറില്‍ നിലനില്‍ക്കുന്ന നിയന്ത്രണങ്ങള്‍ ഒരുപക്ഷെ അലോസരപ്പെടുത്തിയേക്കാം. സ്ത്രീകള്‍ വേഷവിധാനങ്ങളില്‍ പാലിക്കേണ്ട മിതത്വം, പൊതു സ്ഥലങ്ങളില്‍ മദ്യപാനത്തിനുള്ള വിലക്ക്, യഥേഷ്ടം പന്നിമാംസം കഴി്ക്കാനാവാത്ത സാഹചര്യം തുടങ്ങിയവയും ഒരു പ്രശ്‌നമായി കരുതുന്നവര്‍ ഉണ്ടായേക്കാം. എന്നാല്‍, മറ്റൊരു രാജ്യത്തു ചെന്നാല്‍ അവിടത്തെ നിയമങ്ങള്‍ പാലിക്കുക, അതിന് തയ്യാറില്ലാത്തവര്‍ അവിടേക്ക് പോകാതിരിക്കുക എന്നത് മാത്രമാണ് വികലപുരോഗമനവാദികള്‍ക്ക് മുന്നിലുള്ള പോംവഴി.


പ്രമുഖ ഖുര്‍ആന്‍ പ്രഭാഷകനായ ഡോ.സാക്കിര്‍ നായികിനെ ഖത്തര്‍ ലോകകപ്പ് വേദികളില്‍ പ്രഭാഷണങ്ങള്‍ക് ക്ഷണിച്ചു എന്ന വാര്‍ത്തയും പാശ്ചാത്യ ലോകത്തെപ്പോലെ തന്നെ അല്ലെങ്കില്‍ ഒരല്‍പം കൂടുതലായി ഇന്ത്യയിലും വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. വിദ്വേഷ പ്രസംഗങ്ങള്‍ക്കും തീവ്രവാദത്തിനുള്ള പ്രോത്സാഹനങ്ങള്‍ക്കും ഇന്ത്യയില്‍ നായിക് അന്വേഷണം നേരിടുകയാണ്. സാക്കിര്‍ നായികിനെതിരായ ആരോപണങ്ങളില്‍ ഒന്നിന് പോലുമുള്ള തെളിവുകള്‍ ഇന്ത്യയിലെ സംഘ്പരിവാര്‍ സര്‍ക്കാര്‍ പുറത്തു വിട്ടിട്ടില്ലെങ്കിലും ഇന്ത്യയില്‍ അദ്ദേഹം ഒരു കുറ്റാരോപിതനാണെന്ന് സമ്മതിക്കേണ്ടി വരും. എന്നാല്‍, ഇന്ത്യ വിലക്കിയ ഒരാളെ എന്തിന് ഖത്തര്‍ ക്ഷണിച്ചു വരുത്തി എന്ന ഹിന്ദുത്വവാദികളുടെ ചോദ്യം പൊട്ടക്കിണറ്റിനുള്ളില്‍ കഴിയുന്ന തവളയുടെ മനോഭാവത്തില്‍ നിന്ന് ഉടലെടുക്കുന്നതാണ്. ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രമായ ഖത്തറിന് ഇന്ത്യന്‍ നിയമങ്ങള്‍ പിന്തുടരേണ്ട ബാധ്യതയില്ല എന്ന യാഥാര്‍ഥ്യവുമായി സംഘ്പരിവാര്‍ ഇനിയെങ്കിലും പൊരുത്തപ്പെടാന്‍ ശ്രമി്ക്കുക.

ഇനി സദാചാരത്തിന്റെയും സമാധാനത്തിന്റെയും മാനവിക മൂല്യങ്ങളുടെയും തുല്യതയുടെയുമെല്ലാം അളവുകോലുകള്‍ വെച്ച് അളന്നു തിട്ടപ്പെടുത്തി ഖത്തറിന്റെ സ്റ്റാന്‍ഡേര്‍ഡ് അപര്യാപ്തമാണെന്ന് ഐകകണ്‌ഠേന വിധിക്കുന്ന പുരോഗമനകേസരികളുടെ കണ്ണുപൊട്ടുന്ന ഇരട്ടത്താപ്പ് കൂടി നമുക്കൊന്ന് പരിശോധിക്കാം. മനുഷ്യാവകാശ ലംഘനങ്ങളുടെ കാര്യത്തില്‍ ഖത്തറിനെ ബഹുദൂരം പിന്നിലാക്കുന്ന ചൈനയില്‍ പോയി ഒളിമ്പിക്‌സില്‍ മാറ്റുരക്കാന്‍ ഇവര്‍ക്കാര്‍ക്കും പ്രയാസമുണ്ടായില്ല. കുടിയേറ്റക്കാരോടുള്ള മനുഷ്യത്വരഹിത സമീപനങ്ങളെ 'Enforced Misery' എന്ന പേരില്‍ Human Rights Watch നിശിതമായി വിമര്‍ശിച്ചിട്ടുള്ള രാജ്യമാണ് ഫ്രാന്‍സ്. തങ്ങളുടെ കോളനിയായിരുന്ന ആഫ്രിക്കന്‍ രാജ്യങ്ങളോടും അവിടത്തെ കറുത്ത വര്‍ഗക്കാരോടും ഫ്രാന്‍സ് പെരുമാറിയിരുന്നത് എങ്ങനെയെന്നതും നമുക്ക് അറിവുള്ളതാണ്. വര്‍ഷാവര്‍ഷം പാരീസില്‍ നടക്കുന്ന ഫ്രഞ്ച് ഓപ്പണില്‍ പങ്കെടുക്കാന്‍ ഒരു പുരോഗമന രാജ്യത്തിനും പ്രശ്‌നമില്ല.


ലോകത്ത് സ്ത്രീകള്‍ക്ക് ഏറ്റവും അരക്ഷിതമായ രാജ്യം എന്ന ചീത്തപ്പേര് പേറുന്ന രാജ്യമാണല്ലോ ഇന്ത്യ. താലിബാന്റെ അഫ്ഘാനിസ്ഥാനെയും ഐ.എസ്.ഐ.എസ്സിന്റെ സിറിയയെയും പിന്തള്ളി ലോകത്തിന്റെ rape capital എന്ന സ്ഥാനം ഇന്ത്യക്ക് നല്‍കിയത് 2020ലെ Thomson Reuters Foundation നടത്തിയ സര്‍വേയാണ്. രാജ്യത്ത് ദിവസേന 89 സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെടുന്നു, ഒരു മണിക്കൂറില്‍ 49 എന്ന നിരക്കില്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ നടക്കുന്നു എന്നൊക്കെയുള്ളത് ഇന്ത്യന്‍ സര്‍ക്കാരിന്റെ തന്നെ ഏജന്‍സിയായ NCRB പുറത്തുവിട്ട കണക്കാണ്. ഇതില്‍ സര്‍ക്കാരിലെയും ഭരണവര്‍ഗത്തിലെയും ഉന്നതരുടെ സ്വാധീനം മൂലം നീതി നിഷേധിക്കപ്പെട്ട സ്ത്രീകളുടെ എണ്ണം ലക്ഷക്കണക്കിനാണ്. അതേ ഇന്ത്യയിലാണ് ഇക്കഴിഞ്ഞ മാസം FIFA U-17 വനിതാ ലോകകപ്പ് യാതൊരു പ്രതിഷേധവുമില്ലാതെ നടന്നത് എന്നതും നാം ഈ അവസരത്തില്‍ ഓര്‍ക്കേണ്ടതുണ്ട്.


ലൈംഗിക ന്യൂനപക്ഷങ്ങളുടെയും നിര്‍മാണ തൊഴിലാളികളുടെയും മദ്യപാനികളുടെയും കാമവെറിയന്മാരുടെയും അവകാശങ്ങള്‍ക്ക് വേണ്ടി ഘോരഘോരം വാദിക്കുന്ന പുരോഗമന കേസരികളൊന്നും തന്നെ പാശ്ചാത്യ രാജ്യങ്ങളിലും ഇന്ത്യയിലും മുസ്‌ലിംകള്‍ക്കെതിരായി നടക്കുന്ന അത്യന്തം വിവേചനപരവും ഹിംസാത്മകവുമായ വംശീയാതിക്രമങ്ങളെ കണ്ടില്ലെന്ന് നടിക്കുന്നത് നമ്മെ ഒരുപക്ഷെ അത്ഭുതപ്പെടുത്തിയേക്കാം. ഇസ്‌ലാമോഫോബിയയുടെ ലോകതലസ്ഥാനമായി മാറിക്കഴിഞ്ഞ മോദീഭാരതം തുല്യാവകാശം, മതസ്വാതന്ത്ര്യം എന്നൊക്കെയുള്ള പേരില്‍ ഖത്തറിന് നേര്‍ക്ക് വിരലുയര്‍ത്തുന്നത് അത്യന്തം കൗതുകകരമായ കാഴ്ചയാണ് എന്ന് പറയാതെ വയ്യ.

മുസ്‌ലിംകളോടുള്ള വിവേചനപരമായ നിയമങ്ങളുടെ പേരില്‍ 2024ലെ ഒളിംപിക്‌സിന് ആതിഥേയത്വം വഹിക്കുന്നതില്‍ നിന്ന് ഫ്രാന്‍സിനെ വിലക്കണമെന്ന് ഏതെങ്കിലും പാശ്ചാത്യപുരോഗമന രാജ്യം ആവശ്യപ്പെടും എന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? ഒപ്പം, അമേരിക്കയുടെ വിനാശകാരവും അക്രമോത്സുകവുമായ സാമ്രാജ്യത്വമോഹങ്ങള്‍ അടുത്ത ലോകകപ്പ് ഫുട്‌ബോളിന്റെ ആതിഥേയര്‍ എന്ന നിലക്ക് എപ്പോഴെങ്കിലും ചര്‍ച്ച ചെയ്യപ്പെടുമോ എന്നതും കാത്തിരുന്ന് കാണേണ്ട സംഗതിയാണ്. മെക്‌സിക്കന്‍ അതിര്‍ത്തിയിലെ കുടിയേറ്റ ക്യാമ്പുകളിലെ മനുഷ്യത്വരഹിതമായ സാഹചര്യങ്ങളോ ഗ്വണ്ടനാമോ ബേയിലെ ഡിറ്റെന്‍ഷന്‍ കേന്ദ്രങ്ങളില്‍ ഇന്നും നിര്‍ബാധം തുടരുന്ന അടിമവേല തുടങ്ങിയ മനുഷ്യാവകാശ ലംഘനങ്ങളോ ആ കായിക മാമാങ്കത്തിന് ആതിഥ്യമരുളാനുള്ള അമേരിക്കയുടെ അര്‍ഹതയ്ക്ക് തടസ്സമാവില്ല എന്നുറപ്പ്.

വലിപ്പത്തില്‍ ചെറുതെങ്കിലും സാമ്പത്തിക ഭദ്രതയിലും വിവരസാങ്കേതിക വിദ്യയിലും ഖത്തര്‍ ഇതിനോടകം നേടിയിട്ടുള്ള വന്‍ കുതിപ്പിന് ഈ ലോകകപ്പ് നല്‍കാന്‍ പോകുന്ന ചെറുതല്ലാത്ത ഉത്തേജനം പല പാശ്ചാത്യ ഭീമന്മാരുടെയും ഉറക്കം കെടുത്തുന്നു എന്നതാണ് വാസ്തവം. ഒപ്പം, ലോകത്തിനാകെ അനുയോജ്യമായ മൂല്യവ്യവസ്ഥ എന്തെന്ന് നിര്‍ണയി്ക്കാനും ആജ്ഞാസ്വരത്തില്‍ അത് അനുശാസിക്കാനുമുള്ള അധികാരം ഇപ്പോഴും തങ്ങള്‍ക്കാണെന്ന മിഥ്യാബോധത്തില്‍ നിന്ന് വിടുതല്‍ നേടാന്‍ ഇക്കൂട്ടര്‍ക്ക് സാധിക്കാതെ വന്നിട്ടുള്ളതും ഖത്തറിന്റെ സാംസ്‌കാരിക-സാമൂഹിക മൂല്യങ്ങളെ ഉള്‍ക്കൊള്ളുന്നതില്‍ നിന്ന് ഈ ദോഷൈകദൃക്കുകളെ പിന്നോട്ട് വലിക്കുന്നു എന്നതും വാസ്തവം.

അപ്പോള്‍ പിന്നെ ഖത്തറിനോട് മാത്രമുള്ള ഈ അയിത്തത്തിന്റെ കാരണമെന്താണ്? കുടിയേറ്റ തെഴിലാളികളോടുള്ള അടങ്ങാത്ത പ്രേമത്തിനും LGBT-Q സമുദായത്തോടുള്ള ഐക്യദാര്‍ഢ്യത്തിനുമെല്ലാം അപ്പുറം യഥാര്‍ഥ കാരണങ്ങള്‍ വേറെയുണ്ട്. തുടര്‍ച്ചയായി നാലാമത്തെ ലോകകപ്പാണ് ഇപ്പോള്‍ പാശ്ചാത്യേതര രാഷ്ട്രങ്ങളിലേക്ക് പോകുന്നത്. ദക്ഷിണ ആഫ്രിക്ക, ബ്രസീല്‍, റഷ്യ, ഇപ്പോള്‍ ഖത്തര്‍ എന്നിങ്ങനെ ഒരു കാലത്ത് കുത്തകയായി കൊണ്ടുനടന്നിരുന്ന വിശേഷാവകാശങ്ങള്‍ തങ്ങളുടെ കൈപ്പിടിയില്‍ നിന്ന് തുടര്‍ച്ചയായി വഴുതിപ്പോകുന്നത് പാശ്ചാത്യ ശക്തികള്‍ക്ക് സഹിക്കാവുന്നതില്‍ അപ്പുറമാണ്. മുന്‍പെന്നത്തേക്കാള്‍ വ്യത്യസ്തമായ ഈ സാഹചര്യവുമായി പൊരുത്തപ്പെടാനുള്ള സ്‌പോര്‍ട്‌സ് അധികാരികള്‍, രാഷ്ട്രീയ നേതൃത്വങ്ങള്‍, മാധ്യമങ്ങള്‍, വാണിജ്യ കേന്ദ്രങ്ങള്‍ തുടങ്ങിയവരുടെ വൈമുഖ്യത്തിന്റെ പ്രതിഫലനമായി ഖത്തറിനോടുള്ള ഈ ശത്രുതാ മനോഭാവത്തെ വ്യാഖ്യാനിക്കാവുന്നതാണ്.


ഇതോടൊപ്പം തന്നെ ഒരു ഇസ്‌ലാമിക രാജ്യത്തിലേക്ക് ചെന്ന് ചേര്‍ന്ന സൗഭാഗ്യത്തോട് പാശ്ചാത്യ യാഥാസ്ഥിതികതക്കുള്ള അസൂയയും അസ്വസ്ഥതയും കൂടി ഖത്തര്‍ എന്ന രാജ്യം നാല് പാടു നിന്നും നേരിടുന്ന ഈ Mass Auditing നു പിന്നിലെ പ്രേരകശക്തിയായി കാണേണ്ടതാണ്. വലിപ്പത്തില്‍ ചെറുതെങ്കിലും സാമ്പത്തിക ഭദ്രതയിലും വിവരസാങ്കേതിക വിദ്യയിലും ഖത്തര്‍ ഇതിനോടകം നേടിയിട്ടുള്ള വന്‍ കുതിപ്പിന് ഈ ലോകകപ്പ് നല്‍കാന്‍ പോകുന്ന ചെറുതല്ലാത്ത ഉത്തേജനം പല പാശ്ചാത്യ ഭീമന്മാരുടെയും ഉറക്കം കെടുത്തുന്നു എന്നതാണ് വാസ്തവം. ഒപ്പം, ലോകത്തിനാകെ അനുയോജ്യമായ മൂല്യവ്യവസ്ഥ എന്തെന്ന് നിര്‍ണയിക്കാനും ആജ്ഞാസ്വരത്തില്‍ അത് അനുശാസിക്കാനുമുള്ള അധികാരം ഇപ്പോഴും തങ്ങള്‍ക്കാണെന്ന മിഥ്യാബോധത്തില്‍ നിന്ന് വിടുതല്‍ നേടാന്‍ ഇക്കൂട്ടര്‍ക്ക് സാധിക്കാതെ വന്നിട്ടുള്ളതും ഖത്തറിന്റെ സാംസ്‌കാരിക-സാമൂഹിക മൂല്യങ്ങളെ ഉള്‍ക്കൊള്ളുന്നതില്‍ നിന്ന് ഈ ദോഷൈകദൃക്കുകളെ പിന്നോട്ട് വലിക്കുന്നു എന്നതും വാസ്തവം.

TAGS :