Quantcast

മൂന്ന് മിനിറ്റില്‍ റയല്‍ മിറാക്കിള്‍; ബയേണിനെ തകര്‍ത്ത് ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍

പകരക്കാരനായി ഇറങ്ങിയ ഹൊസേലുവിന്‍റെ ഇരട്ടഗോളാണ് അവസാന മിനിറ്റുകളില്‍ റയലിന് ആവേശ ജയം സമ്മാനിച്ചത്

MediaOne Logo

Web Desk

  • Updated:

    2024-05-09 03:56:53.0

Published:

9 May 2024 3:45 AM GMT

real madrid
X

മാഡ്രിഡ്: 'ബെർണബ്യൂവിലെ 90 മിനിറ്റ് ഒരു നീണ്ട സമയമാണ്. റയൽ മാഡ്രിഡിന്റെ എതിരാളികൾ അവിടെ നേരത്തേ ആഘോഷിച്ച് തുടങ്ങരുത്'. റയൽ ആരാധകർ ഗാലറിയിലെ ബാനറുകളിൽ എഴുതിയിടാറുള്ള ആ വാചകങ്ങൾ വീണ്ടും വീണ്ടും ആവർത്തിക്കുകയാണ്.

യുവേഫ ചാമ്പ്യൻസ് ലീഗ് സെമി പോരാട്ടത്തിൽ ബയേൺ മ്യൂണിക്കിനെതിരെ ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷം റയൽ മാഡ്രിഡിന്റെ ഐതിഹാസിക തിരിച്ചു വരവ്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് റയലിന്റെ തകര്‍പ്പന്‍ ജയം. പകരക്കാരനായിറങ്ങിയ ഹൊസേലുവാണ് മൂന്ന് മിനിറ്റിന്റെ ഇടവേളയിൽ രണ്ട് തവണ വലകുലുക്കി റയലിന് ആവേശ ജയം സമ്മാനിച്ചത്. അൾഫോൺസോ ഡേവിസാണ് ബയേണിനായി വലകുലുക്കിയത്. യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ടീമായ റയലിന്റെ 18ാം ഫൈനൽ പ്രവേശമാണിത്. റയല്‍ കോച്ച് കാര്‍ലോ ആന്‍സലോട്ടിയുടെ ആറാം ഫൈനലും. വെംബ്ലിയിൽ ഇക്കുറി ബൊറൂഷ്യ ഡോട്മുണ്ടാണ് റയലിന്റെ എതിരാളികൾ.

കളിയുടെ തുടക്കം മുതൽ തന്നെ റയലിന്റെ ആധിപത്യമായിരുന്നു ബെർണബ്യൂവിൽ. കളി തുടങ്ങി 15 സെക്കന്റ് പിന്നിടും മുമ്പേ ബയേൺ റയലിനെതിരെ ആദ്യ കോർണർ കിക്ക് വഴങ്ങി. പിന്നെയങ്ങോട്ട് വിനീഷ്യസ് ജൂനിയറും ജൂഡ് ബെല്ലിങ്ഹാമും റോഡ്രിഗോ ഗോസും ബയേൺ ഗോൾമുഖം വിറപ്പിച്ച് കൊണ്ടേയിരുന്നു. റയലിന്റെ ആക്രമണങ്ങൾക്ക് ബയേണിന്റെ മികച്ച ചില കൗണ്ടർ അറ്റാക്കുകളും കണ്ടു. എന്നാൽ അതൊന്നും ഫലം കണ്ടില്ല. ആദ്യപകുതി ഗോള്‍രഹിതം.

രണ്ടാം പകുതിയിലാണ് ബെർണബ്യൂവിനെ നിശബ്ദമാക്കിയ അൾഫോൺസോ ഡേവിസിന്റെ ഗോൾ പിറന്നത്. 68 ാം മിനിറ്റില്‍ പന്തുമായി മൈതാനത്തിന്റെ ഇടതുവിങ്ങിലൂടെ കുതിച്ചെത്തിയ ഡേവിസ് റയൽ പ്രതിരോധ നിര പ്രതീക്ഷിക്കാത്ത നേരത്താണ് നിറയൊഴിച്ചത്. പന്ത് ഗോൾകീപ്പർ ലുനിനെയും മറികടന്ന് പോസ്റ്റിന്റെ വലതുമൂലയിൽ ചുംബിച്ചു. മത്സരത്തിന്റെ 27ാം മിനിറ്റിൽ പരിക്കേറ്റ സെർജ് ഗ്നാബ്‌റിയെ പിൻവലിച്ച് ഡേവിസിനെ ഇറക്കാൻ എടുത്ത തോമസ് ടുക്കേലിന്റെ തീരുമാനം ശരിവക്കുന്നതായിരുന്നു അയാളുടെ പ്രകടനം.

പിന്നെയങ്ങോട്ട് ഗോൾമടക്കാനുള്ള റയലിന്‍റെ കൊണ്ടു പിടിച്ച ശ്രമങ്ങൾ. 69ാം മിനിറ്റിറ്റിൽ ടോണി ക്രൂസിന്റേയും ചുവാമെനിയുടേയും പകരക്കാരായി ലൂക്കാ മോഡ്രിച്ചും കാമവിങ്കയും മൈതാനത്തെത്തി. റയൽ അക്രമണങ്ങൾക്ക് മൂർച്ച കൂട്ടുകയായിരുന്നു. 81ാ മിനിറ്റിൽ കാർലോ ആൻസലോട്ടി തന്റെ ആവനാഴിയിലെ അവസാന വജ്രായുധത്തെ മൈതാനത്തേക്കിറക്കി വിട്ടു. ഫെഡറിക് വാൽവർഡേക്ക് പകരക്കാരനായി ഹൊസേലു അവതരിച്ചു. ഒപ്പം റോഡ്രിഗോക്ക് പകരം ബ്രഹീം ഡിയാസുമെത്തി.

റയലിന്റെ തുടരെയുള്ള അക്രമണങ്ങളിൽ ജർമൻ കോട്ട കുലുങ്ങിത്തുടങ്ങി. ഒടുവിൽ റയൽ ആരാധകർ അക്ഷമയോടെ കാത്തിരുന്ന ആ നിമിഷമെത്തി. മൈതാനത്തിന്റെ ഇടതുവിങ്ങിലൂടെ കുതിച്ചെത്തിയ വിനീഷ്യസ് ഗോൾമുഖം ലക്ഷ്യമാക്കി ഉതിർത്ത ഷോട്ട് മാന്വൽ ന്യൂയറിന് അനായാസം കൈപ്പിടിയിലൊതുക്കാവുന്നതേയുണ്ടായിരുന്നുള്ളൂ. എന്നാൽ പന്ത് പിടിച്ചെടുക്കുതിനിടെ ന്യൂയർക്ക് പിഴച്ചു. ഈ സമയം പെനാൽട്ടി ബോക്‌സിന് വെളിയിൽ നിന്ന് പറന്നെത്തിയ ഹൊസേലു പന്തിനെ വലയിലേക്ക് തിരിച്ചു. സാന്റിയാഗോ ബെർണബ്യൂവില്‍ വീണ്ടുമാ മിറാക്കിള്‍ അവതരിച്ചിരിക്കുന്നു.

ഹൊസേലുവിന്റെ അടുത്ത ഗോളിലേക്ക് മൂന്ന് മിനിറ്റിന്റെ ദൂരമേയുണ്ടായിരുന്നുള്ളൂ. ഇക്കുറി റുഡിഗറിന്റെ പാസിൽ നിന്ന് ഒരു മനോഹര ഫിനിഷ്. റഫറി ഓഫ് സൈഡ് വിളിച്ചെങ്കിലും വാർ പരിശോധനയിൽ ഹൊസേലു ഓഫല്ലെന്ന് വ്യക്തമായിരുന്നു. ബെര്‍ണബ്യൂവില്‍ ആ മിറാക്കിൾ പൂർണമായിരിക്കുന്നു. ഇഞ്ചുറി ടൈമിൽ ബയേണിന്റെ ആക്രമണങ്ങളെ കോട്ടകെട്ടി കാത്ത് റയൽ ഒരിക്കൽ കൂടി ചാമ്പ്യൻസ് ലീഗ് കലാശപ്പോരിലേക്ക്.

TAGS :

Next Story