Quantcast

ബൈജൂസിന് വീണ്ടും തിരിച്ചടി; കടം വീട്ടാൻ അക്കൗണ്ട് മരവിപ്പിക്കണം

തിങ്ക് ആൻഡ് ലേണിന്റെ ഹെഡ്ജ് കമ്പനി ഉടമസ്ഥനെ കഴിഞ്ഞ ദിവസമാണ് കോടതി അറസ്റ്റ് ചെയ്തത്

MediaOne Logo

Web Desk

  • Published:

    15 March 2024 5:30 AM GMT

ബൈജൂസിന് വീണ്ടും തിരിച്ചടി;   കടം വീട്ടാൻ അക്കൗണ്ട് മരവിപ്പിക്കണം
X

വായ്പക്കാർക്ക് പണം തിരിച്ചടക്കാനായി, 533 മില്യൺ ഡോളർ (442 കോടി രൂപ) ബാങ്ക് അക്കൗണ്ടിൽ മരവിപ്പിക്കണമെന്ന്, ബൈജൂസ് ആപ്പിന്റെ സ്ഥാപക കമ്പനിയായ തിങ്ക് ആൻഡ് ലേണിനോട് അമേരിക്കൻ കോടതി.

പാപ്പരത്വ കേസുകളിൽ മാത്രം വാദം കേൾക്കുന്ന കോടതിയാണ് ബൈജൂസിനെതിരെ വിധി പ്രസ്താവിച്ചത്. ബൈജൂസ് തങ്ങൾക്ക് നൽകാനുള്ള പണത്തിന് മേൽ നിയന്ത്രണമാവശ്യപ്പെട്ടുകൊണ്ട് വായ്പക്കാർ കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് നടപടി.

സ്ഥാപനത്തിന്റെ ഡയറക്ടർമാരായ റിജു രവീന്ദ്രനെയു ബൈജു രവീന്ദ്രനെയും ലക്ഷ്യം വച്ചായിരുന്നു കോടതിയുടെ ഉത്തരവ്.

പണം എവിടെയാണ് എന്നുള്ളതിൽ ബൈജൂസ് വ്യക്തത നൽകിയിരുന്നില്ല. ഇതിനെ കോടതി രൂക്ഷമായി വിമർശിക്കുകയും, പണം കണ്ടെത്തുന്നതിനായി ഉടമകൾ ഇടപെടണമെന്ന് കോടതി ആവശ്യപ്പെടുകയും ചെയ്തു.

വായ്പാ കമ്പനികൾ കടം തിരിച്ചടക്കാൻ സമ്മർദം ചെലുത്തിയതാണ് തിങ്ക് ആൻ ലേണിന്റെ നിലവിലെ അവസ്ഥയ്ക്ക് കാരണമെന്ന് സ്ഥാപനത്തിന്റെ അഭിഭാഷകൻ ഷെറോൺ കോർപ്പസ് വാദിച്ചു. ഈ സമ്മർദം കൊണ്ടാണ് പണം സൂക്ഷിച്ച സ്ഥലം രഹസ്യമാക്കി വച്ചിരിക്കുന്നത് എന്നും അഭിഭാഷകൻ പറഞ്ഞു. ഡെലവെയറിലെയും ന്യൂയോർക്കിലെയും കോടതികളിൽ വായ്പാക്കാരോട് പൊരുതിക്കൊണ്ടിരിക്കുയാണ് തിങ്ക് ആൻഡ് ലേൺ.

കമ്പനിയുടെ ഹോൾഡിംഗ് സ്ഥാപനത്തിന്റ നിയന്ത്രണം 1.2 ബില്യണിന്റെ കടം വീട്ടാനായി വായ്പാ കമ്പനികൾ കേസിലൂടെ ഏറ്റെടുത്തിരുന്നു. എന്നാൽ നിലവിൽ ഹോൾഡിംഗ് സ്ഥാപനവും പാപ്പരത്വത്തിലാണ്. സ്ഥാപനത്തിന്റെ കൈമാറ്റം മരവിപ്പിക്കുന്നതിനായി, തിങ്ക് ആൻഡ് ലേൺ കോടതിയിൽ അപ്പീൽ സമർപ്പിച്ചിരുന്നു.

പണം ഒളിപ്പിച്ചതെവിടെയാണെന്ന് പറയാൻ വിസമ്മതിച്ചതിനെ തുടർന്ന് ബൈജൂസിൻ്റെ, ഹെഡ്ജ് ഫണ്ട് (പണം സൂക്ഷിക്കാനേൽപ്പിക്കുന്ന സ്ഥാപനം) കമ്പനി സ്ഥാപകനായ വില്യം സി മോർട്ടനെ കോടതി അറസ്റ്റ് ചെയ്തിരുന്നു. പണം എവിടെയാണെന്ന് വ്യക്തമാക്കിയില്ലെങ്കിൽ കോടതിയലക്ഷ്യത്തിന് മോർട്ടനെ തടങ്കലിലാക്കും. നിലവിൽ പണത്തെക്കുറിച്ച് വിശദാംശങ്ങൾ നൽകുന്നത് വരെ ദിവസം 10,000 ഡോളർ മോർട്ടൻ പിഴയടക്കണം എന്നാണ് കോടതി ഉത്തരവ്.

ഗുരുതരമായ സാമ്പത്തിക പ്രശ്‌നത്തിലാണ് ബൈജൂസ്. ഓഹരി ഉടമകളും വായപാക്കാരുമായി സ്ഥാപനത്തിൽ പല തർക്കങ്ങളും നിലനിൽക്കുന്നുണ്ട്.

Next Story