Quantcast

ജിനേഷിനെ തല്ലുകയോ, ക്യാമറ പൊട്ടിക്കുകയോ ചെയ്തിട്ടില്ല, 9 ലക്ഷം രൂപയാണ് ചോദിക്കുന്നത്; മറുപടിയുമായി ബിനു അടിമാലി

സോഷ്യല്‍ മീഡിയ വഴി എന്നെ നാറ്റിക്കുമെന്നാണ് ഇത് കോംപ്രമൈസ് ചെയ്യാന്‍ ചെല്ലുന്നവരോട് ജിനേഷ് പറയുന്നത്

MediaOne Logo

Web Desk

  • Published:

    14 March 2024 6:28 AM GMT

Binu adimali
X

ബിനു അടിമാലി/ജിനേഷ്

ഫോട്ടോഗ്രാഫര്‍ ജിനേഷ് തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ മറുപടിയുമായി നടന്‍ ബിനു അടിമാലി. ജിനേഷിനെ താന്‍ ഉപദ്രവിച്ചിട്ടില്ലെന്നും ക്യാമറ തല്ലിപ്പൊട്ടിച്ചിട്ടില്ലെന്നും ട്രൂ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. മകളുടെ പേരില്‍ സത്യം ചെയ്യുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബിനു അടിമാലിയുടെ വാക്കുകള്‍

കോമഡി സ്റ്റാർസിന് മുമ്പ് ഞാൻ രസികരാജ പരിപാടിയിൽ സ്കിറ്റ് കളിച്ചിരുന്നു. അന്ന് ഞാൻ ആർക്കൊപ്പം നിന്നാണോ സ്കിറ്റ് കളിച്ചത് അവർക്കൊപ്പമാണ് ഞാൻ ഇന്നും സ്കിറ്റ് കളിക്കുന്നത്. പല ചാനലിലും പല തരത്തിലാണ് എന്നെ കുറിച്ച് വാർത്ത വന്നത്.' ഞാൻ പിടിച്ച് എറിഞ്ഞു, ചവിട്ടിക്കൂട്ടി എന്നൊക്കെയാണ് വന്നത്. കമന്റ്സ് നോക്കാറില്ല. അതിനുള്ള മാനസികാവസ്ഥയിലല്ല. അത് വായിച്ചാൽ ഞാൻ തകർന്ന് പോകും. ഞാൻ ഒന്നും ചെയ്തിട്ടില്ല. സ്റ്റാർ മാജിക്കിൽ വെച്ചാണ് എനിക്ക് എതിരെ ആരോപണം ഉന്നയിച്ച വ്യക്തിയെ ഞാൻ കാണുന്നത്. പുള്ളി ഒരു ഫോട്ടോ​ഗ്രാഫറാണ്. ഞങ്ങളുടെ എല്ലാം ഫോട്ടോ എടുക്കാറുണ്ട്. ഒരു ദിവസം എന്നോട് പറഞ്ഞു ചേട്ടന്‍റെ സോഷ്യൽമീഡിയ ഞാൻ ഹാൻ‌ഡിൽ ചെയ്യാമെന്ന്.

'എനിക്ക് ഫേസ്ബുക്കിലും ഇൻസ്റ്റയിലുമൊന്നും ഒന്നും ചെയ്യാൻ അറിയാത്തതുകൊണ്ട് ഞാൻ അത് സമ്മതിച്ചു. റീച്ചുള്ള ഒരു പേജ് വേണമായിരുന്നു പുള്ളിക്ക് ഫോട്ടോയിടാൻ. എന്റെ പേജ് നോക്കാൻ വന്നയാൾ പിന്നീട് എന്നോട് ചോദിച്ചു ഈ പേജ് കൊടുക്കുന്നുണ്ടോയെന്ന്. പല പ്രാവശ്യം ചോദിച്ചെങ്കിലും ഞാൻ സമ്മതിച്ചില്ല. പിന്നീട് പേജ് മിസ് യൂസ് ചെയ്യുന്ന ഒ​രുപാട് സന്ദർഭങ്ങളുണ്ടായി.

സോഷ്യല്‍ മീഡിയ വഴി എന്നെ നാറ്റിക്കുമെന്നാണ് ഇത് കോംപ്രമൈസ് ചെയ്യാന്‍ ചെല്ലുന്നവരോട് ജിനേഷ് പറയുന്നത്. ബിനു അടിമാലിയെ ഇനി സോഷ്യല്‍ മീഡിയ വഴി ഞാന്‍ ഉപദ്രവിക്കില്ലെന്ന് പാലാരിവട്ടം സ്റ്റേഷനില്‍ ജിനേഷ് ഒപ്പിട്ട് എഴുതി കൊടുത്തിട്ടുണ്ട്. അവന്റെ ഉദ്ദേശം അറിയില്ല. എന്റെ കയ്യില്‍ നിന്നും വാങ്ങിയ 52000 രൂപ പോലും തിരിച്ച് തന്നിട്ടില്ല. തെളിവില്ലാത്ത വേറെയും പണം കൊടുത്തിട്ടുണ്ട്. എന്റെ ഗൂഗിള്‍ പേയുടെ പാസ്‌വേര്‍ഡ് വരെ ഒളിഞ്ഞു നിന്ന് മനസിലാക്കി. എന്റെ പേജില്‍ വരുന്ന പരസ്യത്തിന്റെ പൈസയൊന്നും എനിക്ക് കിട്ടിയിട്ടില്ല. സുധിയുടെ വീട്ടില്‍ ജിനേഷിന്റെ നിര്‍ബന്ധ പ്രകാരമാണ് പോയത്. അതിന്റെ വീഡിയോ എന്റെ പേജിലിടാന്‍ അവന്‍ നിര്‍ബന്ധിച്ചു.

പക്ഷെ അതിലൂടെ വരുന്ന വരുമാനം വേണ്ടെന്ന് അവനോട് പറഞ്ഞത് ഞാനാണ്. ഇവന്‍ ഞങ്ങള്‍ക്കൊപ്പം വന്ന് ഞങ്ങള്‍ അറിയാതെയാണ് സുധിയുടെ വീട്ടിലെ വീഡിയോ എടുത്തത്. കൂടെ നിന്നവരെ വിശ്വസിച്ചത് മൂലം എട്ടിന്റെ പണി പലപ്പോഴായി കിട്ടിയിട്ടുണ്ട്. അതുകൊണ്ട് പ്രതികരിക്കാറില്ല. വീട്ടില്‍ എല്ലാവരും വിഷമത്തിലാണ്. ഇപ്പോള്‍ വര്‍ക്കും കുറവാണ്. ഞാന്‍ ഇടിച്ചിട്ടുണ്ടെങ്കില്‍ അതിന് തെളിവ് വേണ്ടേ? ക്യാമറയുടെ മുമ്പില്‍ നിന്ന് പെര്‍ഫോം ചെയ്ത് അരി മേടിക്കുന്ന ഞാന്‍ കാമറ തല്ലിപ്പൊട്ടിക്കുമോ? ഒമ്പത് ലക്ഷം രൂപയാണ് എന്നോട് ചോദിക്കുന്നത്. സുഖമില്ലാത്ത എന്റെ മകളാണ് എന്റെ ഏറ്റവും വലിയ തീരാദുഖം. അവളെ പിടിച്ച് ഞാന്‍ സത്യം ചെയ്യുന്നു ജിനേഷിനെ ഞാന്‍ തല്ലിയിട്ടില്ല

TAGS :

Next Story