ശൈഖ് നവാഫിന്റെ വിയോഗം: കുവൈത്ത് 2023നെ പറഞ്ഞയക്കുന്നത് തീരാദുഃഖത്തോടെ
കുവൈത്ത് അമീര്‍ ശൈഖ് നവാഫിന്‍റെ വിയോഗമാണ് 2023ലെ രാജ്യത്തിന്‍റെ ഏറ്റവും വലിയ നഷ്ടം
കുവൈത്ത് സിറ്റി: എല്ലാ പ്രതിസന്ധികളേയും അതീജിവിച്ച് കുവൈത്ത് മുന്നേറിയ വര്‍ഷമാണെങ്കിലും തീരാ ദു:ഖത്തോടെയാണ് കുവൈത്ത് 2023 നോട് വിടപറയുന്നത്. കുവൈത്ത് അമീര്‍ ശൈഖ് നവാഫിന്‍റെ വിയോഗമാണ് 2023ലെ രാജ്യത്തിന്‍റെ ഏറ്റവും വലിയ നഷ്ടം. കിരീടാവകാശിയായിരുന്ന ശൈഖ് മിശ്അൽ അഹമ്മദ് ജാബിർ അസ്സബാഹ് കുവൈത്തിലെ പുതിയ അമീറായി ചുമതലയേറ്റതും ഈ വര്‍ഷം ഡിസംബറിലാണ്.
രാജ്യ പുരോഗതിയിൽ ശ്രദ്ധേയ സംഭാവനകൾ അർപ്പിക്കുകയും കുവൈത്ത് ഭരണ നേതൃത്വത്തിൽ അരനൂറ്റാണ്ടോളം നിറഞ്ഞുനിൽക്കുകയും ചെയ്ത മുൻ അമീർ ശൈഖ് നവാഫ് അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ വേർപാട് 2023 ൽ കുവൈത്തിന്റെ വലിയ നഷ്ടമാണ്. ഡിസംബർ 16നാണ് മുൻ അമീർ അന്തരിച്ചത്.
ദീർഘ കാലമായി അസുഖ ബാധിതനായി ചികിത്സയിൽ ആയിരുന്ന അമീര്‍ ഡിസംബര്‍ 16 ന് ഉച്ചയോടെയാണ് മരണപ്പെട്ടത്. മുൻ അമീറിന്റെ വേർപ്പാട് സൃഷ്ടിച്ച വേദനയിലൂടെയാണ് രാജ്യം വർഷാന്ത്യത്തെ മറികടക്കുന്നത്. രാജ്യത്ത് 40 ദിവസത്തെ ഔദ്യോഗിക ദു:ഖാചരണം തുടരുകയാണ് ശൈഖ് നവാഫിന്റെ നിര്യാണത്തോടെ കിരീടാവകാശി ശൈഖ് മിശ്അൽ അഹമ്മദ് ജാബിർ അസ്സബാഹ് കുവൈത്തിലെ പുതിയ അമീറായി ചുമതലയേറ്റു. കിരീടാവകാശിയായിരിക്കെ മുൻ അമീർ ശൈഖ് നവാഫിനൊപ്പം രാജ്യത്തെ കൂടുതൽ വികസനത്തിലേക്കും സമൃദ്ധിയിലേക്കും നയിക്കുന്നതിൽ നേതൃപരമായ പങ്കു വഹിച്ചു.
പുതിയ അമീറിന്റെ നേതൃത്വത്തിൽ പ്രതീക്ഷകളോടെയാണ് രാജ്യം പുതുവർഷത്തെ വരവേൽക്കുന്നത്. ഫലസ്തീൻ ജനതയെ കുവൈത്ത് നെഞ്ചോട് ചേർത്തുപിടിച്ചതും ഈ വര്‍ഷമാണ്. മരുന്നുകളും ആവശ്യ സാധനങ്ങളും ഉള്‍പ്പടെ ആയിരക്കണക്കിന് ടണ്‍ സഹായ വസ്തുക്കളാണ് വിവധ മന്ത്രാലയങ്ങളും ചാരിറ്റി സംഘടനകളും ഗസ്സയിലെത്തിച്ചത്. സംഘര്‍ഷത്തെ തുടര്‍ന്ന് അനിശ്ചിതത്വത്തിലായ ഓസ്‌ട്രേലിയ-ഫലസ്തീൻ ഏഷ്യൻ കപ്പ് ഫുട്ബാൾ യോഗ്യതാ മത്സരത്തിന് ആതിഥേയത്വം വഹിച്ചതും കുവൈത്തായിരുന്നു.
ഫാമിലി വിസിറ്റ് വീസ അനുവദിക്കുന്നത് അനിശ്ചിമായി നിര്‍ത്തിവെച്ചത് മലയാളികള്‍ അടക്കമുള്ള വിദേശികള്‍ക്ക് തിരിച്ചടിയായി. എന്നാല്‍ റസിഡൻസിനിയമത്തിൽ മാറ്റങ്ങളോടെ പുതുവർഷത്തിൽ പുതിയ നിയമം വരുമെന്നാണ് സൂചനയോടെ കുടുംബ വിസ, സന്ദർശന വിസ എന്നിവ പുനരാരംഭിക്കുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ. എയര്‍ ട്രാഫിക് രംഗത്തെ താളപിഴകള്‍ പോയ വർഷവും തുടർന്നു. സീസണിൽ കുതിച്ച് ഉയരുന്ന ടിക്കറ്റ് നിരക്കും മലയാളികളായ പ്രവാസികൾക്ക് ദുരിതം തീർക്കുന്നത് തുടരുന്നു. വിശേഷ ദിവസങ്ങളിലും ആഘോഷവേളകളിലും സ്കൂൾ അവധിക്കാലത്തും നാട്ടിലെത്താൻ വലിയ തുകയാണ് നിലവില്‍ പ്രവാസികൾ ചിലവഴിക്കേണ്ടിവരുന്നത്.
Adjust Story Font
16