Quantcast

ജാവഡേക്കർ - ഇ.പി ജയരാജൻ കൂടിക്കാഴ്ചയിൽ സിപിഎമ്മിന് കടുത്ത അതൃപ്തി; നടപടി വേണമെന്ന ആവശ്യം ശക്തം

ഇനിയും വെളിപ്പെടുത്തലുകളും തെളിവുകളും പുറത്തു വരുമോ എന്ന ആശങ്കയും സി.പി.എമ്മിനുണ്ട്

MediaOne Logo

Web Desk

  • Updated:

    2024-04-27 06:02:37.0

Published:

27 April 2024 2:14 AM GMT

ep jayarajan, Prakash Javadekar
X

ഇ.പി ജയരാജൻ, ജാവഡേക്കർ 

തിരുവനന്തപുരം: ബി.ജെ.പി നേതാവ് പ്രകാശ് ജാവഡേക്കറുമായുള്ള എൽഡിഎഫ് കൺവീനർ ഇ.പി ജയരാജന്റെകൂടിക്കാഴ്ചയിൽ സി.പി.എം നേതൃത്വത്തിന് കടുത്ത അതൃപ്തി. പോളിങ് ദിനത്തിലെ തുറന്ന് പറച്ചിൽ വഴി പാർട്ടിയെ ഇ.പി വെട്ടിൽ ആക്കി എന്നാണ് നേതാക്കളുടെ പൊതു നിലപാട്. മുഖ്യമന്ത്രിയുടെ പരസ്യമായ തള്ളിപ്പറയലിനു അപ്പുറം നടപടി വേണം എന്ന അഭിപ്രായം പാർട്ടിയിൽ ശക്തമാണ്.

ഇനിയും വെളിപ്പെടുത്തലുകളും തെളിവുകളും പുറത്തു വരുമോ എന്ന ആശങ്കയും സി.പി.എമ്മിനുണ്ട്. സി.പി.എം - ബി.ജെ.പി ഒത്തു കളി ആരോപിക്കുന്ന യു.ഡി.എഫിന് കിട്ടിയ വലിയ രാഷ്ട്രീയ ആയുധമാണ് ഇ.പിയുടെ വെളിപ്പെടുത്തൽ. തെരഞ്ഞെടുപ്പ് ദിവസം ഇ.പി ജയരാജൻ നടത്തിയ പ്രസ്താവന അനുചിതമായെന്നാണ് മുതിർന്ന എൽഡിഎഫ് നേതാക്കളുടെയും വിലയിരുത്തൽ.

ബി.ജെ.പി നേതാവ് പ്രകാശ് ജാവഡേക്കറുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നായിരുന്നു ഇ.പി ജയരാജൻ കഴിഞ്ഞ ദിവസം പറഞ്ഞത്. ടി.ജി നന്ദകുമാറിനൊപ്പം തിരുവനന്തപുരത്ത് മകന്റെ ഫ്ലാറ്റിൽ എത്തിയാണ് ജാവ​ഡേക്കർ കണ്ടതെന്നും രാഷ്ട്രീയം സംസാരിച്ചിട്ടില്ലന്നും ഇ.പി പറഞ്ഞു. ജയരാജനെതിരെ രൂക്ഷ വിമർശനമുന്നയിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ കളങ്കിതരുമായുള്ള സൗഹൃദത്തിൽ ഇ.പിക്ക് ജഗ്രത ഉണ്ടായില്ലെന്ന് കുറ്റപ്പെടുത്തി. പിണറായിയെ പിന്തുണച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും രംഗത്തെത്തിയിരുന്നു.

പ്രമുഖ സി.പി.എം നേതാവ് ബി.ജെ.പി നേതൃത്വവുമായി ചർച്ച നടത്തിയെന്ന ആരോപണവുമായി ആദ്യം രംഗത്തെത്തിയത് ശോഭാ സുരേന്ദ്രനാണ്. ആ നേതാവ് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ എന്ന കെ.സുധാകരന്റെ പ്രസ്താവനയോടെ വിവാദം വീണ്ടും ചൂട് പിടിച്ചു. ആരോപണം ഇ.പി ജയരാജൻ നിഷേധിച്ചതിന് പിന്നാലെ കൂടിക്കാഴ്ച സ്ഥിരീകരിച്ച് ടി.ജി നന്ദകുമാറും ശോഭ സുരേന്ദ്രനും രംഗത്തെത്തി. ഒടുവിൽ ജാവഡേക്കറെ കണ്ടെന്ന് ഇ.പി തുറന്നുപറഞ്ഞു. ദല്ലാൾ നന്ദകുമാറിനൊപ്പം തിരുവനന്തപുരത്ത് മകന്റെ വീട്ടിലെത്തിയായിരുന്നു കൂടിക്കാഴ്ച. എന്നാൽ രാഷ്ട്രീയം സംസാരിച്ചിട്ടില്ലന്നും ഇ.പി പറഞ്ഞു.

പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ചയിൽ ഇ.പി ജയരാജനെ തള്ളി സി.പി.ഐ രം​ഗത്തെത്തിയിരുന്നു. കൂടിക്കാഴ്ച ഒഴിവാക്കണമായിരുന്നുവെന്നും കമ്മ്യൂണിസ്റ്റ് മൂല്യബോധം എല്ലാവർക്കും പ്രധാനമെന്നും സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. 'അണികളെ പഠിപ്പിക്കുന്ന മൂല്യം പാലിക്കാൻ ആരേക്കാളും ബാധ്യത നേതാക്കൾക്കുണ്ട്. കളങ്കിത വ്യക്തികളുടെ കമ്പോള താത്പര്യങ്ങളിൽ രാഷ്ട്രീയക്കാർ പെട്ടുപോകരുത്. ഏതെങ്കിലും വ്യക്തികൾക്ക് പാളിച്ച പറ്റിയാൽ വ്യക്തികളുടെ മാത്രം വീഴ്ചയാണ്' ബിനോയ് വിശ്വം പറഞ്ഞു.

TAGS :

Next Story