Quantcast

'കാഫിർ എന്ന് പ്രചരിപ്പിച്ചത് യുഡിഎഫ്, അല്ലെങ്കിൽ തെളിയിക്കട്ടെ'; കെ.കെ ശൈലജ

കാഫിർ എന്ന് പ്രയോഗിച്ച്, വ്യാജപ്രചാരണങ്ങളുടെ ഒരു ആനുകൂല്യവും തനിക്ക് വേണ്ടെന്നായിരുന്നു ഷാഫി പറമ്പിലിന്റെ പ്രതികരണം

MediaOne Logo

Web Desk

  • Published:

    27 April 2024 12:58 PM GMT

KK Shailaja responds to Kafir controversy
X

കോഴിക്കോട്: കാഫിർ എന്ന് കാർഡിറക്കി പ്രചരിപ്പിച്ചത് യു.ഡി.എഫ് എന്ന് വടകര എൽഡിഎഫ് സ്ഥാനാർഥി കെ.കെ ശൈലജ. പോസ്റ്റ് യു.ഡി.എഫ് പ്രവർത്തകരാണ് പ്രചരിപ്പിച്ചത് എന്ന് വിശ്വസിക്കുന്നുവെന്നും സൈബർ കേസുകളിൽ അന്വേഷണം നടക്കട്ടെയെന്നും ശൈലജ പറഞ്ഞു.

"പോസ്റ്റിന്റെ സ്‌ക്രീൻഷോട്ടിൽ നിന്ന് മനസ്സിലാകുന്നത്, യുഡിഎഫ് പ്രവർത്തകരുടെ പേജിൽ നിന്നാണത് വന്നിട്ടുള്ളത് എന്നാണ്. പോസ്റ്റ് വ്യാജമാണെന്ന് ഷാഫി പറയുന്നത് കേട്ടു. അങ്ങനെയെങ്കിൽ അദ്ദേഹമത് തെളിയിക്കട്ടെ. ഫേക്ക് ആണെങ്കിൽ അത് പരിശോധിച്ച് കണ്ടെത്തണം. എന്റെ അറിവിൽ പേജ് യുഡിഎഫ് പ്രവർത്തകരുടേത് തന്നെയാണ്. പലതും എന്റെ അനുഭവത്തിലുള്ളതാണല്ലോ. മാതൃഭൂമിയുടെ ഓൺലൈൻ പേജ് കൃത്രിമമായി നിർമിച്ചില്ലേ.. അത് ഫെയ്ക്ക് ആണോ? മാതൃഭൂമി തന്നെ അത് പറഞ്ഞിട്ടുണ്ടല്ലോ. അതിന്റെയെല്ലാം പിന്തുടർച്ചയാണിത്. വോട്ടിംഗിന്റെ തലേദിവസം ഇങ്ങനെയൊക്കെ ഉണ്ടാകുന്നതിന്റെ അർഥം അവരെന്തോ പ്രതീക്ഷിച്ചിട്ടുണ്ടെന്നല്ലേ". ശൈലജ പറഞ്ഞു.

കെകെ ശൈലജയ്‌ക്കെതിരെ ഷാഫി പറമ്പിൽ വർഗീയ കാർഡ് ഇറക്കി എന്ന് കാട്ടി എൽഡിഎഫ് ആണ് പരാതി നൽകിയിരിക്കുന്നത്. കാഫിറായ സ്ത്രീക്ക് വോട്ട് ചെയ്യരുത് എന്ന് വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ മെസ്സേജ് വന്നുവെന്നും ഇത് വ്യാപകമായി പ്രചരിക്കുന്നുണ്ടെന്നും കാട്ടിയായിരുന്നു എൽഡിഎഫിന്റെ പരാതി. ഈ പ്രചാരണം എൽഡിഎഫിന്റേത് തന്നെയാണെന്നാണ് യുഡിഎഫിന്റെ ആരോപണം.

എൽഡിഎഫ് വ്യാജ ഗ്രൂപ്പുണ്ടാക്കി അതിൽ നിന്ന് മെസ്സേജ് പ്രചരിപ്പിച്ച് അത് തങ്ങളുടെ തലയിൽ കെട്ടിവയ്ക്കുകയാണെന്ന് യുഡിഎഫ് ആരോപിക്കുന്നു. ഈ ആരോപണങ്ങൾക്കാണിപ്പോൾ കെകെ ശൈലജ മറുപടി നൽകിയിരിക്കുന്നത്. കാഫിർ എന്ന് പ്രയോഗിച്ച്, വ്യാജപ്രചാരണങ്ങളുടെ ഒരു ആനുകൂല്യവും തനിക്ക് വേണ്ടെന്നും തന്നെ വർഗീയവാദിയായി ചിത്രീകരിക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയുന്ന കാര്യമല്ലെന്നുമായിരുന്നു വിഷയത്തിൽ ഷാഫി പറമ്പിലിന്റെ പ്രതികരണം.

TAGS :

Next Story