Quantcast

ലോക്‌സഭാ തെരഞ്ഞെടുപ്പ്; രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ അജണ്ടയെന്ന് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി

രാജ്യത്തിന്റെ മതനിരപേക്ഷതയും മതസൗഹാർദവും തകർക്കുന്ന പ്രഖ്യാപനങ്ങളാണ് പ്രധാനമന്ത്രി അടക്കമുള്ളവരുടെ ഭാഗത്തുനിന്ന് നിരന്തരം വമിക്കുന്നതെന്നും അഷ്‌റഫ് മൗലവി

MediaOne Logo

Web Desk

  • Published:

    24 April 2024 2:45 PM GMT

Lok Sabha Elections; The countrys recovery is the main agenda, says Muvattupuzha Ashraf Maulavi
X

കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഇന്ത്യയുടെ ഭാവി നിർണയിക്കുന്ന തിരഞ്ഞെടുപ്പാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി. ഭരണഘടനാനുസൃതമായി രാജ്യം നിലനിൽക്കണോ എന്നു തീരുമാനിക്കപ്പെടുന്ന തിരഞ്ഞെടുപ്പാണിതെന്നും രാജ്യത്തിന്റെ വീണ്ടെടുപ്പാണ് മുഖ്യ അജണ്ടയെന്നും അദ്ദേഹം പറഞ്ഞു.

"രാജ്യത്തിന്റെ മതനിരപേക്ഷതയും മതസൗഹാർദവും തകർക്കുന്ന പ്രഖ്യാപനങ്ങളാണ് പ്രധാനമന്ത്രി അടക്കമുള്ളവരുടെ ഭാഗത്തുനിന്ന് നിരന്തരം വമിക്കുന്നത്. ബിജെപിക്ക് മൂന്നാമൂഴം ലഭിക്കുന്നപക്ഷം രാജ്യം എങ്ങോട്ട് ചലിക്കും എന്നതിന്റെ ദുസ്സൂചനകളാണ് പ്രധാനമന്ത്രിയിൽ നിന്നും യോഗി ആദിത്യനാഥിൽ നിന്നും ആവർത്തിക്കുന്നത്. കേന്ദ്ര സർക്കാരിനെതിരേ ഉയർന്നുവരുന്ന ഭരണവിരുദ്ധ വികാരത്തെ മറികടക്കാൻ ഭരണഘടനാ ഉത്തരവാദിത്വമുള്ളവർ വംശീയത പ്രചരിപ്പിക്കുകയാണ്.

രാജ്യത്തിന്റെ സർവ്വ മൂല്യങ്ങളും തച്ചു തകർക്കപ്പെട്ട പത്തു വർഷത്തെ ഭരണമാണ് കഴിഞ്ഞുപോയത്. ജാതിമത ഭേദമന്യേ രാജ്യത്തിന്റെ ഭൂരിപക്ഷ ജനങ്ങളും മോദി സർക്കാരിന്റെ ഇരകളാക്കപ്പെട്ടിരിക്കുകയാണ്. ബിജെപി ഭരണത്തിൽ രാജ്യത്തിന്റെ പൊതുകടം ഗണ്യമായി വർധിച്ചിരിക്കുന്നു. മോദി 2014 ൽ അധികാരമേൽക്കുമ്പോൾ രാജ്യത്തിന്റെ മൊത്ത വാർഷിക കടം 5.92 ലക്ഷം കോടി രൂപയായിരുന്നു. മോദി ഭരണം പത്തുവർഷം പൂർത്തിയാക്കുന്ന 2024 ൽ പൊതുകടം 16 ലക്ഷം കോടിയായി വർധിച്ചിരിക്കുകയാണ്. തൊഴിൽ രാഹിത്യവും നിയമന നിരോധനവും രാജ്യത്ത് നിലനിൽക്കുന്നു.

വിവിധ കേന്ദ്ര സർക്കാർ വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകളിൽ നിയമനം നടത്തുന്നില്ല. പണപ്പെരുപ്പം, വിലക്കയറ്റം തുടങ്ങിയ ഗുരുതരമായ പ്രതിസന്ധിയാണ് പൗരസമൂഹം നേരിടുന്നത്. സാമ്പത്തിക അസമത്വം നാൾക്കുനാൾ വർധിക്കുന്നു. വിവിധ മതവിഭാഗങ്ങൾ തമ്മിൽ സൗഹൃദവും പൗരന്മാർക്ക് സുരക്ഷിതത്വവും ഉണ്ടാകാൻ ബിജെപി വിരുദ്ധ സർക്കാർ അധികാരത്തിൽ വരേണ്ടതുണ്ട്.

ഈ സാഹചര്യത്തിൽ ബിജെപി വിരുദ്ധ ചേരിക്ക് നേതൃത്വം നൽകുന്ന പാർട്ടിയെയും മുന്നണിയെയും വോട്ട് നൽകി വിജയിപ്പിക്കണം, ജനാധിപത്യത്തിലെ ഏറ്റവും ശക്തമായ വോട്ടവകാശം രാജ്യരക്ഷയ്ക്കായി വിനിയോഗിക്കണം"-അഷ്റഫ് മൗലവി അഭ്യർഥിച്ചു.

TAGS :

Next Story