Quantcast

'മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വർഗീയത'; വിദ്യാഭ്യാസ മന്ത്രിക്കെതിരെ എസ്.കെ.എസ്.എസ്.എഫ്

വായടപ്പിക്കാനല്ല, കലാലയത്തിന്റെ വാതിൽ തുറക്കാനാണു മന്ത്രി തയാറാകേണ്ടതെന്നും പഠിച്ച് പരീക്ഷ എഴുതി വിജയിച്ച കുട്ടികൾക്ക് ഉപരിപഠനത്തിനുള്ള സൗകര്യം ഔദാര്യമല്ല, അവകാശമാണെന്നും സത്താർ പന്തല്ലൂർ പറഞ്ഞു

MediaOne Logo

Web Desk

  • Published:

    9 May 2024 4:12 PM GMT

SKSSF State Vice President Sathar Panthaloor against Education Minister V Sivankuttys controversial remarks on Malappuram Plus one seat issue
X

കോഴിക്കോട്: വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ മലപ്പുറം വികാരം പരാമർശത്തിനെതിരെ എസ്.കെ.എസ്.എസ്.എഫ്. മലപ്പുറം ജില്ലക്കാർ മൗനം പാലിക്കണമോയെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് സത്താർ പന്തല്ലൂർ ചോദിച്ചു. മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വർഗീയതയാണ്. വായടപ്പിക്കാനല്ല, കലാലയത്തിന്റെ വാതിൽ തുറക്കാനാണു മന്ത്രി തയാറാകേണ്ടത്. വിജയിച്ച കുട്ടികൾക്ക് ഉപരിപഠനത്തിന് സൗകര്യം വേണമെന്നത് ഔദാര്യമല്ല, അവകാശമാണെന്നും സത്താർ പന്തല്ലൂർ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സത്താറിന്റെ പ്രതികരണം. ലബ്ബാ കമ്മിഷൻ നിർദേശവും ഹൈക്കോടതി നിരീക്ഷണവുമെല്ലാം ക്ലാസ് കുത്തിനിറക്കുന്ന അശാസ്ത്രീയ നടപടിക്ക് എതിരാണെന്ന് അദ്ദേഹം പറഞ്ഞു. വർഷങ്ങളായി സർക്കാർ ഇതുതന്നെ തുടർന്നാൽ മലപ്പുറം ജില്ലക്കാർ മൗനം പാലിക്കണമോ? കഴിഞ്ഞ 15 വർഷമായി ശരാശരി കാൽലക്ഷം മലപ്പുറം കുട്ടികൾ ജില്ലയിൽ ഉപരിപഠന സൗകര്യമില്ലാതെ പൊറുതിമുട്ടുമ്പോൾ ഇതുവരെ ശാശ്വത പരിഹാരമില്ല. ഫീസ് കൊടുത്ത് അൺ എയ്ഡഡ് സ്‌കഹളുകളിൽ പഠിക്കാൻ എല്ലാവർക്കും കഴിയില്ല. ഓപൺ സ്‌കൂളിന്റെ നിലവാരം ഇപ്പോൾ തത്ക്കാലം വിശദീകരിക്കുന്നില്ലെന്നും അദ്ദേഹം പോസ്റ്റിൽ കുറിച്ചു.

സത്താർ പന്തല്ലൂരിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

മലബാറിൽ ഉപരിപഠന അവസരത്തിന് വേണ്ടി വീണ്ടും മുറവിളി ആരംഭിച്ചു കഴിഞ്ഞു. ഇതിനെ കുറിച്ച് വിദ്യാഭ്യാസ മന്ത്രിയുടെ ഉപദേശം മലപ്പുറം എന്ന് പറഞ്ഞു വികാരമുണ്ടാക്കരുതെന്നാണ്.

എങ്കിൽ വിവേകത്തോടെ ഒരു കാര്യം ചോദിക്കട്ടെ, മലപ്പുറം ജില്ലയിൽ 85 സർക്കാർ ഹയർ സെക്കന്ററി സ്‌കൂളുകൾ, 88 എയ്ഡഡ് ഹയർസെക്കന്ററി സ്‌കൂളുകൾ. രണ്ടിലും കൂടി 839 ബാച്ചുകൾ. ഒരു ബാച്ചിൽ 50 വിദ്യാർഥികളാണ് ഉണ്ടാവേണ്ടത്. അതനുസരിച്ച് 41950 പ്ലസ് വൺ സീറ്റുകൾ ഉണ്ട്. ഈ വർഷം പത്താം ക്ലാസ് ജയിച്ചവരുടെ എണ്ണം 79730. (സിബിഎസ്, ICSE പരീക്ഷാ ഫലം വരുമ്പോൾ ഇതിനിയും വർധിക്കും). വളരെ നിർവ്വികാരമായി കണക്കുകൂട്ടിയാൽ കിട്ടുന്ന ഉത്തരം 37780 പ്ലസ് വൺ സീറ്റുകളുടെ കുറവുണ്ടെന്നാണ്.

മലപ്പുറം ജില്ലയിൽ വി എച്ച് എസ് ഇ സീറ്റുകൾ 2790, ഐ.ടി.ഐ 1124, പോളിടെക്‌നിക് 1360, പ്ലസ് വൺ ഒഴികെ പൊതുമേഖലയിൽ 5274 സീറ്റ്. വീണ്ടും ഒട്ടും വികാരം കൊള്ളാതെ നോക്കുമ്പോൾ 32506 സീറ്റുകളുടെ കുറവ്.

ഇതിന് പരിഹാരമായി ഏതാനും വർഷങ്ങളായി സർക്കാർ 20ഉം 30ഉം ശതമാനം സീറ്റ് വർധിപ്പിക്കും താൽക്കാലിക ബാച്ചുകളും. ലബ്ബാ കമ്മീഷൻ നിർദ്ദേശവും ഹൈക്കോടതി നിരീക്ഷണവുമെല്ലാം ഈ ക്ലാസ്സ് കുത്തിനിറക്കുന്ന അശാസ്ത്രീയ നടപടിക്ക് എതിരാണ്. പക്ഷേ വർഷങ്ങളായി സർക്കാർ ഇത് തന്നെ തുടർന്നാൽ മലപ്പുറം ജില്ലക്കാർ മൗനം പാലിക്കണമോ? കഴിഞ്ഞ 15 വർഷമായി ശരാശരി കാൽ ലക്ഷം കുട്ടികൾ ജില്ലയിൽ ഉപരിപഠന സൗകര്യമില്ലാതെ പൊറുതിമുട്ടുമ്പോൾ ഇതുവരെ ശാശ്വത പരിഹാരമില്ല. ഫീസ് കൊടുത്ത് അൺ എയ്ഡഡ് സ്‌കൂളുകളിൽ പഠിക്കാൻ എല്ലാവർക്കും കഴിയില്ലല്ലൊ. ഓപ്പൺ സ്‌കൂളിന്റെ നിലവാരം ഇപ്പോൾ തത്ക്കാലം വിശദീകരിക്കുന്നില്ല.

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാൽ വൈകാരികത. കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാൽ വർഗീയത. വലിയ അക്കങ്ങൾ പറയാൻ മന്ത്രിക്ക് അറിയില്ല. അതുകൊണ്ടാണല്ലോ മലപ്പുറത്തെ സീറ്റിന്റെ കുറവ് ചെറിയ വ്യത്യാസമായി തോന്നുന്നത്. അതുകൊണ്ട് അങ്ങോട്ട് കണക്ക് പറഞ്ഞിട്ട് കാര്യവുമില്ല. ഈ നിസ്സഹായതയിൽ നിന്നുയരുന്ന ഒരു വികാരമുണ്ടല്ലോ. അത് അടക്കിനിർത്താൻ തൽക്കാലം നിങ്ങൾക്കാവില്ല. വായടപ്പിക്കാനല്ല, കലാലയത്തിന്റെ വാതിൽ തുറക്കാനാണ് താങ്കൾ തയാറാവേണ്ടത്. പഠിച്ച് പരീക്ഷ എഴുതി വിജയിച്ച കുട്ടികൾക്ക് ഉപരിപഠനത്തിന് സൗകര്യം വേണം. ഔദാര്യമല്ല, അവകാശം...!

Summary: SKSSF State Vice President Sathar Panthaloor against Education Minister V Sivankutty's controversial remarks on Malappuram Plus one seat issue

TAGS :

Next Story