Quantcast

'കൊന്നത് തന്നെയാണ്, നൂറു ശതമാനം ഉറപ്പ്'; മലപ്പുറത്തെ രണ്ട് വയസുകാരിയുടെ മരണത്തിൽ ബന്ധു

നസ്‌റിന്റെ പിതാവ് ഫാരിസ് അവരെ കൊല്ലുമെന്ന് നേരത്തെ ഫോണിലൂടെയും അല്ലാതെയും പറഞ്ഞിട്ടുണ്ടെന്നും അതിനാൽ വീട്ടിലേക്ക് വിടാറില്ലെന്നും ബന്ധു

MediaOne Logo

Web Desk

  • Updated:

    2024-03-25 04:14:37.0

Published:

25 March 2024 4:09 AM GMT

The mothers relative said that Kalikav Udarapoil Nasrin was killed
X

മലപ്പുറം: കാളികാവ് ഉദരപൊയിലിൽ രണ്ടര വയസുകാരി നസ്‌റിനെ കൊന്നതാണെന്ന് മാതാവിന്റെ ബന്ധു. നേരത്തെ കേസ് കൊടുത്തതിന്റെയും പ്രശ്‌നങ്ങളുണ്ടായതിന്റെയും പേരിലാണ് കൃത്യം ചെയ്തതെന്നും നസ്‌റിന്റെയും മാതാവിന്റെയും ശരീരത്തിൽ നേരത്തെ പരിക്കുകൾ ഉണ്ടായിരുന്നുവെന്നും അദ്ദേഹം മീഡിയവണിനോട് പറഞ്ഞു. നസ്‌റിന്റെ പിതാവ് ഫാരിസ് അവരെ കൊല്ലുമെന്ന് നേരത്തെ ഫോണിലൂടെയും അല്ലാതെയും പറഞ്ഞിട്ടുണ്ടെന്നും അതിനാൽ വീട്ടിലേക്ക് വിടാറില്ലെന്നും ഒടുവിൽ പാർട്ടിക്കാർ ഇടപെട്ടാണ് കൊണ്ടുപോയതെന്നും വ്യക്തമാക്കി. രണ്ടാഴ്ച മുമ്പ് ഭാര്യമാതാവും ഭാര്യാസഹോദരിയും ഫാരിസിന്റെ വീട്ടിൽ ചെന്നപ്പോൾ കുട്ടിയുടെ ദേഹത്ത് പരിക്ക് കണ്ടുവെന്നും കുഞ്ഞിനെ കൊണ്ടുപോകാൻ തീരുമാനിച്ചപ്പോൾ വീട്ടുകാർ തടഞ്ഞുവെന്നും പറഞ്ഞു. പ്രണയവിവാഹമായാണ് കല്ല്യാണം കഴിഞ്ഞതെന്നും അതിനെതുടർന്നുള്ള കേസ് പരിഗണിക്കാനിരിക്കുകയാണെന്നും വ്യക്തമാക്കി. സഹോദരിയും ഭർത്താവും ഉമ്മയും നോക്കിനിൽക്കേ രണ്ടര വയസുകാരിയായ മകളെ കട്ടിലിൽ എറിഞ്ഞും അടിച്ചും കഴുത്ത് ഞെരുക്കിയുമാണ് കൊന്നതെന്നും ബന്ധുക്കളിലൊരാൾ ആരോപിച്ചു.

ഫാരിസിന്റെ മകൾ നസ്റിൻ ഇന്നലെയാണ് മരിച്ചത്. കുട്ടിയുടെ ശരീരത്തിൽ മർദനമേറ്റ പാടുകൾ കണ്ടെത്തിയിട്ടുണ്ട്. കഴുത്തിലും മുഖത്തും പാടുകളുള്ളത് പുറത്തുവന്ന ചിത്രത്തിൽതന്നെ കാണാം. മുഖത്ത് ചോര കല്ലിച്ച പാടുകളും കഴുത്തിൽ രക്തക്കറയോടെയുള്ള മുറിവുകളുമാണുള്ളത്. ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയെന്ന് പറഞ്ഞായിരുന്നു കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ പിതാവ് മർദിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നാണ് മാതാവ് ഷഹബത്തിന്റെ ബന്ധുക്കൾ പറയുന്നത്. കുഞ്ഞിന്റെ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിൽ ആശുപത്രിയിലാണുള്ളത്. പോസ്റ്റ്മോർട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു. പോസ്റ്റ്മോർട്ടം പത്ത് മണിയോടെ തുടങ്ങും.



TAGS :

Next Story