സൗദി - തുർക്കി ബന്ധം ശക്തമാക്കാൻ തീരുമാനം
തുർക്കി ബഹിഷ്കരണം സൗദിയിൽ ശക്തമാകുന്നതിനിടെ സൽമാൻ രാജാവും തുർക്കി പ്രസിഡന്‍റ് ഉർദുഗാനും തമ്മിൽ ഫോൺ സംഭാഷണവും നടത്തി.
സൗദിയും തുർക്കിയും തമ്മിൽ ഉഭയകക്ഷി ബന്ധം ശക്തമാക്കാൻ തീരുമാനിച്ചു. ഇരു രാജ്യങ്ങളിലെയും ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. തുർക്കി ബഹിഷ്കരണം സൗദിയിൽ ശക്തമാകുന്നതിനിടെ സൽമാൻ രാജാവും തുർക്കി പ്രസിഡന്‍റ് ഉർദുഗാനും തമ്മിൽ ഫോൺ സംഭാഷണവും നടത്തി. ജി20യിൽ അധ്യക്ഷത വഹിച്ച സൗദിയെ ഉർദുഗാൻ പ്രശംസിക്കുകയും ചെയ്തു.
വിവിധ അന്തർ ദേശീയ വിഷയങ്ങളിൽ രണ്ട് തട്ടിലാണ് സൗദിയും തുർക്കിയും. ഇതിനിടെ സൗദി ഭരണാധികാരികളെ ലക്ഷ്യം വെച്ച് തുർക്കി പ്രസിഡന്‍റ് സംസാരിച്ചു. ഇതോടെ സൗദിയിൽ തുർക്കി വിരുദ്ധ കാംപയിൻ ശക്തമാവുകയും വ്യാപാര ബന്ധം വഷളാവുകയും ചെയ്തു. സൗദിയിലെ പ്രമുഖ റീട്ടെയിൽ ശൃംഖലകൾ ബഹിഷ്കരണം പരസ്യമായി പ്രഖ്യാപിച്ചു. ഇതിനിടെയിലാണ് ജി20 നടക്കുന്നത്. ഉച്ചകോടിയിൽ സമാപന പ്രഭാഷണം തുർക്കി പ്രസിഡന്‍റ് റജബ് ത്വയിബ് ഉർദുഗാന്റേതായിരുന്നു. സൗദി അധ്യക്ഷത വഹിക്കുന്ന ഉച്ചകോടിയായതിനാൽ സൽമാൻ രാജാവ് അദ്ദേഹത്തെ നേരിട്ടു വിളിച്ചു.
ഇതിനിടയിലാണ് ഉഭയകക്ഷി ബന്ധം ഊഷ്മളമാക്കാനുള്ള സംസാരം നടന്നതെന്ന് ഇരു രാജ്യങ്ങളിലേയും മാധ്യമങ്ങൾ ചൂണ്ടിക്കാട്ടി. പിന്നാലെ ജി 20 ഉച്ചകോടിയിൽ സൗദിയെ ഉർദുഗാൻ പ്രശംസിക്കുകയും ചെയ്തു. നിലവിലുള്ള പ്രശ്നങ്ങൾ സംഭാഷണത്തിലൂടെ പരിഹരിക്കാനും ഇരു രാജ്യങ്ങളും തീരുമാനിച്ചതായി തുർക്കി പ്രസിഡണ്ടിന്റെ ഓഫീസ് അറിയിച്ചു.
Adjust Story Font
16