വേൾഡ് സെൻട്രൽ കിച്ചണിന്റെ സന്നദ്ധ സംഘടന പ്രവർത്തകരെ കൊലപ്പെടുത്തിയ ഇസ്രായേൽ നടപടിക്കെതിരെ വ്യാപക പ്രതിഷേധം
ഗസ്സയിൽ സന്നദ്ധപ്രവർത്തനം നിർത്തിയെന്ന് വേൾഡ് സെൻട്രൽ കിച്ചൺ
ദുബൈ: ഗസ്സയിൽ സഹായവിതരണത്തിനെത്തിയ സന്നദ്ധ സംഘടനയുടെ ഏഴു പേരെ കൊലപ്പെടുത്തിയ ഇസ്രായേൽ നടപടിക്കെതിരെ ലോകവ്യാപക പ്രതിഷേധം. പട്ടിണി കൊണ്ടു വലയുന്ന ഫലസ്തീനിൽ ഭക്ഷണം വിതരണം ചെയ്യാനെത്തിയ സന്നദ്ധ സംഘടനയായ 'വേൾഡ് സെൻട്രൽ കിച്ചണി'ന്റെ ഏഴു പ്രവർത്തകരെയാണ് ഇസ്രായേൽ ബോംബിട്ടുകൊന്നത്. ഇതിൽ മൂന്ന് പേർ ബ്രിട്ടീഷ് പൗരൻമാരാണ്. അമേരിക്ക, ആസ്ത്രേലിയ, പോളണ്ട് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് മറ്റുള്ളവർ. വാഹന ഡ്രൈവറായ ഫലസ്തീനിയും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടും. അതെ സമയം ഗസ്സയിൽ സന്നദ്ധപ്രവർത്തനം നിർത്തി വേൾഡ് സെൻട്രൽ കിച്ചൺ.
സെൻട്രൽ ഗസ്സയിലെ ദേൽ അൽ ബലാഹിലാണ് ഇസ്രായേൽ ക്രൂരത. വെയർഹൗസിൽനിന്ന് ഭക്ഷണവുമായി ഗസ്സയിലേക്ക് നീങ്ങിയ വാഹനത്തിനു മുകളിലാണ് ഇസ്രായേൽ ബോംബ് വർഷിച്ചത്. ഡബ്ല്യു.സി.കെ എംബ്ലം പതിച്ച രണ്ടു കാറുകളിലായി നീങ്ങിയ സംഘത്തിനുനേരെയായിരുന്നു ബോംബുവർഷം.
വാർത്ത ഞെട്ടിക്കുന്നതാണെന്നും നിഷ്പക്ഷ അന്വേഷണം ആവശ്യമെന്നും അമേരിക്കക്കൊപ്പം ബ്രിട്ടനും ആവശ്യപ്പെട്ടു. ദു:ഖകരമായ സംഭവമാണുണ്ടായതെന്ന് ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു പ്രതികരിച്ചു. ഇതേക്കുറിച്ച് അന്വേഷണം നടത്തുമെന്ന് പ്രതിരോധ മന്ത്രി യോവ് ഗാലൻറ്. യു.എൻ സെക്രട്ടറി ജനറൽ ആൻറണിയോ ഗുട്ടറസ് സംഭവത്തിൽ നടുക്കം പ്രകടിപ്പിച്ചു.
ചൈനയും റഷ്യയും ആക്രമണത്തെ അപലപിച്ചു. ആക്രമണത്തെ തുടർന്ന് മേഖലയിലെ പ്രവർത്തനം നിർത്തുന്നതായി വേൾഡ് സെൻട്രൽ കിച്ചൺ അധികൃതർ പ്രഖ്യാപിച്ചു.ഗസ്സയിൽ ഇതിനകം 196 സന്നദ്ധ പവർത്തകരെയാണ് ഇസ്രായേൽ കൊന്നൊടുക്കിയത്. ആക്രമണ സാഹചര്യം കണക്കിലെടുത്ത് സൈപ്രസിൽ നിന്ന് ഗസ്സയിലെത്തിച്ച ഭക്ഷ്യവസ്തുക്കൾ ഇറക്കാനാകാതെ കപ്പൽ തിരിച്ചുപോയി. അവശേഷിച്ച 240 ടൺ സഹായവുമായി കപ്പൽ തിരിച്ചുവിടാൻ തീരുമാനിക്കുകയായിരുന്നു.
സിറിയൻ തലസ്ഥാനമായ ഡമാസ്കസിൽ ഇറാൻ കോൺസുലേറ്റിന് നേരെയുണ്ടായ ഇസ്രായേൽ മിസൈൽ ആക്രമണത്തിന് തിരിച്ചടി നൽകുമെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ. ഉന്നത സൈനിക ഉദ്യോഗസ്ഥർ ഉൾപ്പെടെ നിരവധി പേർ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇസ്രായേൽ ആക്രമണത്തെ കുറിച്ച് തങ്ങൾക്ക് മുൻകൂട്ടി വിവരം ലഭിച്ചിരുന്നില്ലെന്ന് പെൻറഗൺ പ്രതികരിച്ചു. യുദ്ധവ്യാപനത്തിന് ആക്കം കൂട്ടുന്നതാണ് ഇത്തരം നീക്കങ്ങളെന്ന് യു.എൻ സെക്രട്ടറി ജനറൽ പ്രതികരിച്ചു. തെൽ അവീവിലും ജറൂസലമിലും നെതന്യാഹുവിരുദ്ധ മുദ്രാവാക്യങ്ങളുയർത്തി ആയിരങ്ങൾ ഇന്നലെയും പ്രതിഷേധിച്ചു
Adjust Story Font
16