Quantcast

കെജ്‌രിവാളിന്‌ മതിയായ ചികിത്സ ലഭിക്കുന്നുവെന്ന വാദം പൊളിച്ച് എ.എ.പി; എയിംസ് ഡയറക്ടർക്കയച്ച കത്ത് പുറത്ത്

കെജ്‌രിവാളിനെ തിഹാര്‍ ജയിലില്‍ സാവധാനം മരണത്തിലേക്ക് തള്ളിവിട്ടുകൊണ്ടിരിക്കുകയാണെന്ന ആം ആദ്മി പാർട്ടി നേതാവിന്റെ ആരോപണത്തിനു പിന്നാലെയാണ് പുതിയ വെളിപ്പെടുത്തൽ.

MediaOne Logo

Web Desk

  • Published:

    21 April 2024 9:57 AM GMT

Arvind Kejriwal
X

ന്യൂഡല്‍ഹി: തിഹാർ ജയിലിൽ മതിയായ മെഡിക്കൽ സൗകര്യങ്ങളുണ്ടെന്ന ജയിൽ അധികൃതരുടെ അവകാശവാദത്തിനെതിരെ ആം ആദ്മി പാര്‍ട്ടി (എ.എ.പി). ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ചികിത്സിക്കുന്നതിനായി എയിംസിൽനിന്ന് മുതിർന്ന് ഡോക്ടറെ ആവശ്യപ്പെട്ട് ജയിൽ ഡയറക്ടർ ജനറൽ നൽകിയ കത്ത് പാർട്ടി പുറത്തുവിട്ടു.

അരവിന്ദ് കെജ്‌രിവാളിനുവേണ്ടി എയിംസിൽനിന്ന് സീനിയർ ഡയബറ്റോളജിസ്റ്റിനെ ഏർപ്പാടാക്കണമെന്ന് ചൂണ്ടിക്കാട്ടി ജയിൽ ഡയറക്ടർ ജനറൽ സഞ്ജയ് ബനിവാൾ ശനിയാഴ്ച എയിംസ് ഡയറക്ടർക്ക് അയച്ച കത്താണ് പുറത്തുവന്നിരിക്കുന്നത്.

കെജ്‌രിവാളിനെ തിഹാര്‍ ജയിലില്‍ സാവധാനം മരണത്തിലേക്ക് തള്ളിവിട്ടുകൊണ്ടിരിക്കുകയാണെന്ന ആം ആദ്മി പാർട്ടി നേതാവിന്റെ ആരോപണത്തിനു പിന്നാലെയാണ് പുതിയ വെളിപ്പെടുത്തൽ.

അതേസമയം കത്ത് പുറത്തുവന്നതിന് പിന്നാലെ വീഡിയോ കോണ്‍ഫറന്‍സിലൂടെ എയിംസിലെ ഡോക്ടര്‍, കെജ്‌രിവാളിനെ പരിശോധിച്ചതായി തിഹാര്‍ ജയില്‍ അധികൃതര്‍ വ്യക്തമാക്കി. കെജ്‌രിവാളിന്റെ ഭാര്യ സുനിതയുടെ അഭ്യർത്ഥനയെത്തുടർന്ന് ഡോക്ടറുടെ സേവനം തേടിയതെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. "വിശദമായ പരിശോധനയ്ക്ക് ശേഷം, ഗുരുതരമായ ആശങ്കകളൊന്നുമില്ലെന്ന് അരവിന്ദ് കെജ്‌രിവാളിനെ അറിയിച്ചു. കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകൾ തുടരാൻ നിർദ്ദേശിച്ചെന്നും ജയില്‍ അധികൃതര്‍ ഇറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

ഇന്‍സുലിനും ഡോക്ടര്‍മാരെയും അനുവദിക്കാതെ കെജ്‌രിവാളിനെ പതിയെ മരണത്തിലേക്ക് തള്ളിവിടുകയാണെന്ന് സൗരഭ് ഭരദ്വാജ് എം.എല്‍.എയും ഡൽഹി മന്ത്രി അതിഷിയും കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ജയിലിൽ പോകുന്നതിന് മുമ്പ് കെജ്‌രിവാൾ പ്രതിദിനം 50 യൂണിറ്റ് ഇൻസുലിൻ എടുക്കാറുണ്ടെന്ന് അതിഷി പറഞ്ഞു.

അതേസമയം ജയിൽ ഡിസ്പെൻസറിയിൽ ആവശ്യത്തിന് ഇൻസുലിൻ ലഭ്യതയുണ്ടെന്നും അത് ആവശ്യാനുസരണം കെജ്‌രിവാളിന് നൽകുന്നുണ്ടെന്നുമാണ് ജയില്‍ അധികൃതര്‍ വിശദീകരിക്കുന്നത്. ഡൽഹി സർക്കാരിൻ്റെ എക്സൈസ് നയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസില്‍ മാർച്ച് 21നാണ് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തത്.

TAGS :

Next Story